2007, മേയ് 31, വ്യാഴാഴ്‌ച

മഴക്കാലം


കളിയും കഴിഞ്ഞു വന്ന് അടുക്കളപ്പടിയില്‍ ഇരുന്ന് കാപ്പിയും അവിലുകുഴച്ചതും ആസ്വദിച്ച് തട്ടിവിടുമ്പൊഴായിരുന്നു മുറ്റത്തു നിന്നും അമ്മയുടെ വിളി. ഓടി ചെന്നപ്പോള്‍ അമ്മ പടിഞ്ഞാറു ഭാഗത്തേക്ക് ചൂണ്ടിയിട്ട് ശബ്ദം ശ്രദ്ധിക്കാന്‍ പറഞ്ഞു...
അതെ, ഒരു ചൂളം വിളിയുടെ ശബ്ദം, അതു വളരെ വേഗം അടുത്തെത്തുന്ന പോലെ തോന്നി, ഒപ്പം ശക്തമായ കാറ്റും...പിന്നെ തുള്ളി തുള്ളിയായി, വരണ്ടുണങ്ങിയ മണ്ണിലേക്ക് പുതുമഴ പെയ്തിറങ്ങി. മനസ്സില്‍ എന്തോ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. മഴക്കാലം എന്നുമങ്ങനെയായിരുന്നല്ലൊ.

വരാന്തയിലെ പടിയില്‍ ഇരുന്നു കൊണ്ട്, മുറ്റത്ത് വീണുടയുന്ന മഴത്തുളികളെ നോക്കി-എങ്ങും പുതു മഴയുടെ ഗന്ധം. മുറ്റത്തെ ഒട്ടുമാവും, സപ്പോട്ടയും, പേരക്ക മരവും ഒക്കെ, മഴയോടൊപ്പം താളം പിടിച്ചാടിക്കൊണ്ടിരുന്നു. പറമ്പിലെ വാഴയിലയൊക്കെ ചെമ്മണ്ണു പാറി ചുവന്നു കിടക്കുകയായിരുന്നു ഇതുവരെ. ഇപ്പൊ ആകെക്കൂടെ ഒരു പച്ചപ്പ് പറമ്പിലും റോഡ് വക്കിലും.

വീടിന്റെ മുന്നിലെ ചെമ്മണ്‍ പാത...മഴപെയ്തു തുടങ്ങിയാല്‍ തോടു പോലാകും. നടന്നു പോകണമെങ്കില്‍ തൊട്ടടുത്തുള്ള പറമ്പിനെ തന്നെ ആശ്രയിക്കണം. ഓടി അകത്തു പോയിട്ട് പടിഞ്ഞിറ്റയിലെ(നടുമുറി) ജാ‍ലകത്തിലൂടെ വയലിലേക്ക് നോക്കി. കളിയും കഴിഞ്ഞു കൂട്ടുകാരെല്ലാവരും വയലില്‍ തന്നെ ഇരിക്കുകയായിരുന്നു. കുറേപേര്‍ എന്നും വൈകിയെ പോകാറുള്ളൂ... അവര്‍ അവിടെ മഴയത്ത് തുള്ളി തിമര്‍ക്കുകയായിരുന്നു. പലരും ഷര്‍ട്ടൊക്കെ അഴിച്ചു തലയില്‍ ചുറ്റി ഉറക്കെ പാട്ടു പാടുന്നു.
“അമ്മെ, ഞാനിപ്പൊ വരാം..”
അമ്മയുടെ മറുപടിക്ക് കാത്തു നില്‍ക്കാതെ, അടുക്കളപ്പുറത്തൂടെ വയലിലേയ്ക്കോടി, അമ്മയുടെ അനുവാദം ചോദിച്ചു നിന്നാല്‍, ഉപദേശത്തിന്റെ പെരുമഴയായിരിക്കും ... പുതു മഴ കൊണ്ടാല്‍ പനി പിടിക്കും, സ്കൂള്‍ തുറക്കുന്നതാ..അങ്ങനെ അങ്ങനെ കുറെ കാര്യങ്ങള്‍.

വയലില്‍ എത്തി പതുക്കെ ഒന്നു വീട്ടിലേയ്ക്ക് തിരിഞ്ഞു നോക്കി. ചേച്ചിയും അമ്മയും നോക്കി നില്‍പ്പുണ്ടായിരുന്നു. ചേച്ചിയാണ് പാരവെപ്പ് നടത്തുന്നത്. അവള്‍ പല്ലും കടിച്ച്, കൈ ചൂണ്ടി കാണിച്ച ആംഗ്യം “അച്ഛനിങ്ങ് വരട്ടെ, പറഞ്ഞു കൊടുക്കും” എന്നു തന്നെ ആയിരുന്നു. മഴപെയ്യുമ്പോഴല്ലെ ഭീഷണി.ആരു കേള്‍ക്കാന്‍. അപ്പോഴേക്കും ഒരു കൂട്ടുകാരന്‍, എന്നെ പിടിച്ചു വലിച്ച് ഓടാന്‍ തുടങ്ങി. അവിടെയും ഇവിടെയും കെട്ടി കിടക്കുന്ന ഇത്തിരി വെള്ളത്തില്‍ തുള്ളി ചാടിക്കൊണ്ട്...മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു. ശരീരത്തിലും മനസ്സിലും കുളിരുകോരിയിട്ടുകൊണ്ട്.

വയല്‍ ഇനി വെള്ളം കൊണ്ടു മൂടും. പിന്നെ തോടും വയലും ഒന്നാകും. മീനുകള്‍ക്കു പരമസുഖം. വിശാലമായ കളിക്കളം കിട്ടുമല്ലൊ?. ആരും കാണാതെ പൊത്തിലൊളിച്ചിരിക്കുന്ന പോക്കാച്ചിതവളകള്‍ മഴയുടെ താളത്തിനൊത്ത് സമൂഹഗാനം തുടങ്ങിക്കഴിഞ്ഞിരുന്നു. വയലിന്റെ ഒരറ്റത്ത് തെങ്ങിന്‍ തോപ്പുണ്ട്. അതിന്റെ തൊട്ടു താഴെയാണ് ഒരു കൊചു ചാല്‍..അതിലൂടെ വെള്ളം ഒഴുകിചേരുന്നത് ഒരു തോട്ടിലേക്കാണ്. വേനലില്‍ ഒരു മൂലയില്‍ മാത്രമെ അവിടെ വെള്ളം കാണൂ. ഇനിയിപ്പൊ ഞങ്ങള്‍ക്ക് ഉത്സവമാണ്. തോട്ടില്‍ വെള്ളം നിറഞ്ഞാല്‍ നീന്തി തുടിക്കാം. അതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ട് എല്ലാ വീട്ടില്‍ നിന്നും. പക്ഷെ ആരെങ്കിലും അറിഞ്ഞാല്‍ അല്ലെ കുഴപ്പമുള്ളൂ! തോര്‍ത്തെടുക്കാതെ, കുളിയും കഴിഞ്ഞ് ട്രൌസര്‍ കൊണ്ട് തന്നെ തലയും തുടച്ച് വീടെത്താറാവുമ്പോള്‍ പറയാനുള്ള കല്ലു വച്ച നുണയെക്കുറിച്ചാവും പിന്നെയുള്ള ആലോചന. പാവം രാഗേഷും, അനീഷും എത്ര തവണ ആ നുണക്കഥകളില്‍ വില്ലന്മാരായിട്ടുണ്ട്.

മഴ വന്നപ്പോള്‍ ശാന്തേടത്തി, പശുക്കളെ അഴിക്കാന്‍ ഓടുന്നത് കണ്ടു. അവര്‍ക്കു കുറെ പശുക്കളുണ്ട്. പശുക്കള്‍ നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. പോകുന്ന വഴിക്ക് ഞങ്ങളോട് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു “പിള്ളാരെ, ഇനി കളിയൊക്കെ നിക്കുവല്ലൊ” എന്ന്. പശുക്കളെയും കൊണ്ട് പോവുന്ന വഴിക്ക് അവര്‍ പരിഭവം പറയുന്നുണ്ടായിരുന്നു.

“പുരമേയാന്‍‍ ഇന്നു വരും എന്നു പറഞ്ഞതാ അവന്‍, വന്നില്ല. രാത്രീല്‍ മഴ പെയ്താല്‍ ആകെ ചോര്‍ന്നൊലിക്കുവല്ലൊ പരദേവതെ...”

ഞങ്ങളുടെ കളിസ്ഥലത്തിന്റെ തൊട്ടടുത്ത വീട്ടിലെ ദേവിയേടത്തി കടയില്‍ പോയിട്ട് വരുന്ന വഴിയായിരുന്നു. “എടീ തങ്കേ നീ മഴ പെയ്യുന്നതൊന്നും അറിഞ്ഞില്ലെ? ഉണക്കാനിട്ട തുണിയൊക്കെ നനഞ്ഞു പോയിക്കാണുമല്ലൊ...നിന്റെ ഈ നശിച്ച സീരിയല്‍” പിന്നെ പൂരം തന്നെയായിരുന്നു. മഴയ്ക്കൊപ്പം ഇടിവെട്ടും..

നേരം ഇരുണ്ട് തുടങ്ങി. ഇനിയും വീട്ടില്‍ എത്തിയില്ലെങ്കില്‍ പ്രശ്നം വഷളാവും എന്നറിയുന്നത് കൊണ്ട്, പതുങ്ങി കുളിമുറിയില്‍ കയറും. പിന്നെ വിസ്തരിച്ചുള്ള കുളി. രാത്രി, നല്ല കാറ്റും മഴയും. വീടിന്റെ തൊട്ടു പുറകില്‍ ബാലേട്ടന്റെ ഓലമേഞ്ഞ വീടാണ്. ഞങ്ങളുടെ പറമ്പിലെ പപ്പായ മാവില്‍ നിറയെ മാങ്ങയായിരിക്കും. കാറ്റിനൊന്നു ശക്തികൂടിയാല്‍ ബാലേട്ടന്റെ വീടിന്റെ മേല്‍ക്കൂരയില്‍ മാങ്ങ തുരുതുരെ വീഴുന്ന ശബ്ദം കേള്‍ക്കാം. രാവിലെ എഴുന്നേറ്റ് നേരെ ഓടുക മാവിന്‍ ചുവട്ടിലേക്കാണ്. നനഞൊട്ടിയ മണ്ണില്‍ പൂണ്ടിരിക്കുന്ന മാങ്ങ പെറുക്കി കൂട്ടി വെക്കും. ഉച്ചയ്ക്ക് ചോറ് തിന്നുമ്പോള്‍ കുരുമുളകു പൊടിയും ഉപ്പും ചേര്‍ത്ത് മാങ്ങ മുറിച്ച് വച്ചിട്ടുണ്ടാവും അച്ഛന്‍.

സ്കൂളില്‍ പോവുമ്പോള്‍ മഴ പെയ്യരുതെ എന്നാഗ്രഹിക്കും എന്നും. കാരണം എങ്കിലെ കുട എടുക്കാന്‍ മറക്കുന്നതിനൊരു ശക്തമായ തെളിവുണ്ടാക്കാന്‍ പറ്റൂ. വൈകീട്ട് വരുമ്പോള്‍ മഴ ഉറപ്പാണ്. പുസ്തകവും നെഞോടടുക്കി പിടിച്ച്, മഴയും നനഞ്ഞ് സ്കൂളില്‍ നിന്നും വരുന്നത് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത പല നല്ല ഓര്‍മ്മകളോടുമൊപ്പം അടുക്കി വെക്കാം. ചിലപ്പോള്‍ കൂട്ടുകാരില്‍ ആരെങ്കിലും ഒരാള്‍ മാത്രേ കുട എടുക്കൂ...ആറും ഏഴും പേര്‍ ഒരു കുടക്കീഴില്‍, ചിരിവരും ഓര്‍ക്കുമ്പോള്‍ തന്നെ. സ്കൂളിലെ ജാലകത്തിനടുത്താണ് ഇരിക്കുക. എങ്കിലെ മഴയെ ശരിക്കു കാണാന്‍ പറ്റൂ. മഴയ്ക്കു ശക്തികൂടിയപ്പോള്‍ സരോജിനി ടീച്ചര്‍ വാതിലടപ്പിച്ചതും, ഇനിയൊരിക്കലും ആ വാതില്‍ അടയാതിരിക്കാന്‍ അതിന്റെ വിജാഗിരി ഇളക്കി മാറ്റിയതിന് പ്രിന്‍സിപ്പലിന്റെ കണ്ണുരുട്ടല്‍ കിട്ടിയതും ഒക്കെ ഒരു നല്ല ഓര്‍മ്മമാത്രമാവുന്നു. അവര്‍ക്കറിയില്ലല്ലൊ മഴയോടുള്ള എന്റെ അടങ്ങാത്ത പ്രണയം.

മഴതുടങ്ങിയാല്‍ വീട്ടില്‍ എന്നു വഴക്കാണ്. ചേച്ചി രൌദ്രഭാവത്തില്‍ അവതരിക്കുന്നതും അപ്പോഴാണ്. ഒരേ സ്കൂളിലായിരുന്നു ഞങ്ങള്‍. മഴയില്‍ നനഞ്ഞൊട്ടിയ പുസ്തകത്തില്‍, അക്ഷരങ്ങള്‍ വെറും നിറമുള്ള മഷിച്ചാലായി മാത്രമായി കിടക്കും. പുസ്തകം അത്യാവശ്യം വരുമ്പോള്‍ എനിക്കു തീരെ വയ്യാതാവും, പനി തലവേദന , ഇതൊക്കെ വന്നാല്‍ പിന്നെ, ചേച്ചി എനിക്കെല്ലാം എഴുതി തന്നെ മതിയാകൂ...ഇപ്പൊഴും പറയും കള്ളത്തരത്തിനു കയ്യും കാലും വച്ച സാധനം ആണെന്ന്. അഭിനയത്തിന് ഭരത് അവാര്‍ഡ് ഇവനാ കൊടുക്കേണ്ടത്. കുട്ടിക്കാലത്തിന്റെ കുസൃതികള്‍ എന്നേയ്ക്കുമുള്ള നീക്കിയിരിപ്പല്ലെ.

വീടിന്റെ പടിഞ്ഞാറു ഭാഗത്ത് കുറച്ചകലെ, പുഴയാണ്. വേലന്‍ ചിറ എന്നാണ് അതിന്റെ പേര്. പേരിന്‍ പിന്നില്‍ ഒരുപാട് കഥകള്‍ പറഞ്ഞു കേള്‍ക്കുന്നു. അതില്‍ ഏറ്റവും പ്രചാരം നേടിയത്, വേലന്‍ എന്നൊരാളെ പണ്ടെപ്പൊഴൊ വെട്ടിക്കൊന്നു പുഴയില്‍ എറിഞ്ഞിട്ടുണ്ടെന്നും അയാളുടെ ആത്മാവ് ഇന്നും ഉച്ചനേരത്ത് പുഴക്കരയിലൂടെ സഞ്ചരിക്കുന്നെന്നും ഒക്കെയാണ്. അതുകൊണ്ട് തന്നെ ഉച്ചനേരത്ത് തലതിരിഞ്ഞ ഞങ്ങള്‍ അല്ലാതെ വേറെ ആരും ആ ഭാഗത്ത് പോകില്ല. പക്ഷെ പ്രചരിച്ച കഥയുടെ യഥാര്‍ത്ഥരൂപം ഞങ്ങള്‍ അറിഞ്ഞു. പല തരികിടകളും അരങ്ങേറുന്നത് പുഴയോരത്തായിരുന്നു. അതും വേലന്റെ സ്ഞ്ചാര സമത്ത് തന്നെ. എല്ലാ അന്ധവിശ്വാസ പ്രചരണത്തിനും ഇങ്ങിനെയൊരു പിന്നാമ്പുറക്കഥകൂടെ കാണുമെന്ന് ഞങ്ങള്‍ അറിഞ്ഞത് അങ്ങിനെയായിരുന്നു. പുഴയുടെ ഇരു വശത്തും നിറഞ്ഞ കാടുപോലെയാണ്. പുഴയില്‍ ഇറങ്ങിയാല്‍ ആകാശം കാണില്ല. ഇരു വശത്തു നിന്നും മരങ്ങള്‍ വന്ന് പുഴയെ പാടെ മൂടിയിരിക്കും. മഴക്കാലത്ത് കിഴക്കന്‍ മലകളിലൂടെ കുത്തിയൊഴുകി വരുന്ന ചുകന്ന വെള്ളം, ഒപ്പം ഒഴുകി വരുന്ന തേങ്ങയും, വാഴയും, മരങ്ങളും. ഞങ്ങള്‍ പുഴയ്ക്കു കുറുകെ കയറുകെട്ടും. ഒഴുകി വരുന്നതൊക്കെ നീന്തി പിടിക്കാന്‍.

ഒരു മഴക്കാലം തീര്‍ത്തും നഷ്ടത്തിന്റെതായിരുന്നു. പരന്നൊഴുകിയ പുഴയില്‍ കാണാതെ പോയ ഒരു ചുഴിയില്‍ ഞങ്ങളുടെ കൂട്ടുകാരനും താഴ്ന്നു പോയി. നീലിച്ച ശരീരത്തിനു മുന്നില്‍ കരയാന്‍ പോലുമാവാതെ ഞങ്ങളും‍.

മഴക്കാലത്തിനു പറയാന്‍ ഇങ്ങിനെ ഒരുപാട് കഥകള്‍കാണും. പ്രവാസം എനിക്കു നഷ്ടപ്പെടുത്തിയ പലതിനുമൊപ്പം മഴക്കാലത്തിന്റെ കണക്കും കൂടെ എഴുതി ചേര്‍ത്തേക്കാം...ഒരുമിച്ചാര്‍ത്തുല്ലസിച്ച ബാല്യത്തിന്റെ നല്ലദിനങ്ങളില്‍, ഒരോര്‍മ്മതെറ്റുപോലെ, ഇന്നിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ കാത്തു നില്‍ക്കാതെ പോയ ആ പ്രിയപ്പെട്ട കൂട്ടുകാരന്റെ ഓര്‍മ്മയ്ക്കാവട്ടെ ഈ മഴക്കാല കുറിപ്പ്.

15 അഭിപ്രായങ്ങൾ:

swaram പറഞ്ഞു...

അങ്ങനെ മഴക്കാലത്തിനു പറയാന്‍ ഒരുപാട് കഥകള്‍കാണും. പ്രവാസം എനിക്കു നഷ്ടപ്പെടുത്തിയ പലതിനുമൊപ്പം മഴക്കാലത്തിന്റെ കണക്കും കൂടെ എഴുതി ചേര്‍ത്തേക്കാം...ഒരുമിച്ചാര്‍ത്തുല്ലസിച്ച ബാല്യത്തിന്റെ നല്ലദിനങ്ങളില്‍, ഒരോര്‍മ്മതെറ്റുപോലെ, ഇന്നിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ കാത്തു നില്‍ക്കാതെ പോയ ആ പ്രിയപ്പെട്ട കൂട്ടുകാരന്റെ ഓര്‍മ്മയ്ക്കാവട്ടെ ഈ മഴക്കാല കുറിപ്പ്.

Sheefa KK പറഞ്ഞു...

Oru nalla mazha nananja pratheethi...

swaram പറഞ്ഞു...

ചേച്ചീ, മഴ-പ്രവാസികള്‍ക്ക് ഒരു സ്വപനമല്ലെ? ഭാഗ്യമുള്ളവര്‍ക്ക് ഒരു കൊച്ച് ഇടവേളയില്‍ പോയി കാണുകയും ആസ്വദിക്കുകയും ചെയ്യാം. ബഹുഭൂരിപക്ഷത്തിനും മഴ, ഒരു നോവ് മാത്രമാവുന്നു,ബാല്യവും കൌമാരവും അറിയാതെ ഓര്‍മ്മിപ്പിക്കുന്ന ഒരു നേര്‍ത്ത നോവ്.

വേഴാമ്പല്‍ പറഞ്ഞു...

“വരണ്ടുണങ്ങിയ മണ്ണിലേക്ക് പുതുമഴ പെയ്തിറങ്ങി. മനസ്സില്‍ എന്തോ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. മഴക്കാലം എന്നുമങ്ങനെയായിരുന്നല്ലൊ.“
സ്വരം, ഇന്നു ഓര്‍മ്മകളില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന
തോട്ടിലും,വയലിലും ആര്‍തുല്ലസിച്ചു മഴ നനഞ്ഞ ആ മഴക്കാലത്തെക്ക് വീണ്ടും ഒന്നു തിരിച്ചു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ന്ന് വെറുതെ ആഗ്രഹിച്ചുപോകുന്നു

swaram പറഞ്ഞു...

വേഴാംബല്‍ ,
ഇന്നും ഓര്‍മ്മകളില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന
തോട്ടിലും,വയലിലും ആര്‍തുല്ലസിച്ചു മഴ നനഞ്ഞ ആ മഴക്കാലത്തെക്ക് വീണ്ടും ഒന്നു തിരിച്ചു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ന്ന് വെറുതെ ആഗ്രഹിച്ചുപോകുന്നു

ഓര്‍മ്മകള്‍ മരിക്കുന്നില്ല...സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ നഷ്ടപ്പെടാതെയുമിരിക്കട്ടെ...പ്രവാസികള്‍ അത്രയെ ആഗ്രഹിക്കാന്‍ പാടുള്ളൂ

വിജി പിണറായി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വിജി പിണറായി പറഞ്ഞു...

മഴക്കാലം... നേരിയ കുളിരുള്ള, ഗൃഹാതുരത്വത്തിന്റെ നോവും സുഖവുമുള്ള ഓര്‍മകള്‍ ഉണര്‍ത്തുന്ന നാളുകള്‍. വരണ്ടുണങ്ങിയ ഔറംഗബാദ് നഗരത്തില്‍ 45 ഡിഗ്രി ചൂടില്‍ വെന്തുരുകുന്ന നിമിഷങ്ങളില്‍ കാതങ്ങള്‍ക്കപ്പുറത്ത് പിറന്നു വീണ മണ്ണില്‍ പെയ്തിറങ്ങുന്ന പുതുമഴയുടെ സംഗീതം ഫോണിലൂടെ കേട്ട് ആശ്വസിക്കേണ്ടി വരുന്ന മറുനാടന്‍ മലയാളിയുടെ മനസ്സില്‍ ഓര്‍മകളുടെ പെരുമഴക്കാലമായി ‘സ്വര’ത്തിന്റെ വരികള്‍. (‘അരാഷ്ട്രീയവാദ’ത്തിന്റെ ചൂടില്‍ നിന്ന് മഴയുടെ കുളിരിലേക്കുള്ള പരിവര്‍ത്തനത്തിന് തെരഞ്ഞെടുത്ത സമയവും കൊള്ളാം.)

വാക്കുകളിലൂടെ ഓര്‍മകളിലേക്ക് തിരിച്ചുപോകുമ്പോള്‍... കോരിച്ചൊരിയുന്ന മഴയത്ത് റോഡേത് തോടേതെന്ന് തിരിച്ചറിയാനാവാത്ത വഴികളിലൂടെ കൂട്ടുകാര്‍ക്കൊപ്പമുള്ള യാത്രകള്‍... മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിക്കുന്ന മഴയുടെ കുളിരിനും മീതെ അവധിക്കാലത്തിന്റെ അന്തിമനാളുകള്‍ പരമാവധി ആസ്വദിക്കാനുള്ള ആവേശത്തിന്റെ ചൂട് ഉയരുമ്പോള്‍ കളിക്കളം ചെളിക്കുളമായി മാറിയതു പോലുമറിയാതെ പന്തുമായി ‘ഗ്രൌണ്ടി’ലേക്കിറങ്ങുന്ന ബാല്യം... കളി കഴിഞ്ഞാല്‍ കുളിക്കാതെ അകത്തു കയറരുതെന്ന അലിഖിതനിയമത്തെ ‘കളിയും കുളിയും ഒരുമിച്ചെ’ന്ന് ഭേദഗതി ചെയ്ത നാളുകള്‍... അച്ഛന്റെയും അമ്മയുടെയും കണ്ണില്‍പ്പെടാതെ വീടിന്റെ പിന്നിലൂടെ ചെന്ന് വടക്കിനിയുടെ ജനല്‍ തുറന്ന് നനഞ്ഞുകുതിര്‍ന്ന ഷര്‍ട്ടും ട്രൌസറും അകത്തേക്കിട്ട്, സ്റ്റാന്‍ഡിന്മേല്‍ ജനലിനടുത്ത് നേരത്തെ തയ്യാറാക്കി വെച്ച നല്ല ഷര്‍ട്ടും ട്രൌസറുമെടുത്തിട്ട് ‘നല്ല കുട്ടി’യായി കുളിമുറിയില്‍ നിന്ന് ഇറങ്ങി അടുക്കളയില്‍ കയറിച്ചെന്ന് അമ്മയുടെ കയ്യില്‍ നിന്ന് ചായ വാങ്ങിക്കുടിക്കുമ്പോഴുള്ള ആഹ്ലാദം... നനഞ്ഞ ട്രൌസര്‍ ഒളിപ്പിക്കുന്നതിനിടയ്ക്ക് കയ്യോടെ പിടികൂടിയ അച്ഛന്റെ മുഖം... ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിയ്ക്കും മിന്നലിനുമൊപ്പം തുടയില്‍ മിന്നല്‍‌പ്പിണറുകള്‍ തീര്‍ക്കുന്ന ചൂരലിന്റെ ചൂടും കണ്ണീരിന്റെ നനവാര്‍ന്ന മുഖത്ത് സാന്ത്വനത്തിന്റെ കുളിര്‍മഴയായി അമ്മമ്മയുടെ തലോടലും... ഓര്‍മകളുടെ മലവെള്ളപ്പാച്ചില്‍ തന്നെ മന‍സ്സിലുയരുമ്പോള്‍, നഷ്ടങ്ങളുടെ പട്ടിക നീളുകയാണെന്ന് അറിയുമ്പോള്‍ മന്‍സ്സിന്റെ ഏതോ കോണില്‍ അറിയാതെ ഒരു തേങ്ങല്‍ ഉയരുന്നുവോ...? പുതുമഴത്തുള്ളികള്‍ക്കായി കാത്തിരിക്കുന്ന വേഴാമ്പലായി മാറുന്ന മനസ്സില്‍ വാക്കുകള്‍ നിശ്ശബ്ദമാകുന്നു...

മൂര്‍ത്തി പറഞ്ഞു...

നന്നായിട്ടുണ്ട്..കുറിപ്പും ആ ഫോട്ടോയും..ധാരാളം എഴുതുക...

ശ്രീ പറഞ്ഞു...

“പുസ്തകവും നെഞോടടുക്കി പിടിച്ച്, മഴയും നനഞ്ഞ് സ്കൂളില്‍ നിന്നും വരുന്നത് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത പല നല്ല ഓര്‍മ്മകളോടുമൊപ്പം അടുക്കി വെക്കാം.“
വളരെ ശരി... എനിക്ക് ഇതു വായിച്ചപ്പോള്‍‌ എന്റെ കുട്ടിക്കാലവും ഓര്‍‌മ്മ വരുന്നു...
പിന്നെ, ആ കൂട്ടുകാരന്റെ നഷ്ടത്തില്‍‌ പങ്കു ചേരുന്നു...
എന്തായാലും നല്ല ഒരു മഴക്കുറിപ്പ്.... നല്ല ചിത്രവും!

നിര്‍മ്മല പറഞ്ഞു...

"പരന്നൊഴുകിയ പുഴയില്‍ കാണാതെ പോയ ഒരു ചുഴിയില്‍ ഞങ്ങളുടെ കൂട്ടുകാരനും താഴ്ന്നു പോയി."
മഴക്കാലത്തിന് ദുഖത്തിന്റെ മുഖവുമുണ്ട്. പണിയില്ലാതെ പട്ടിണിയാവുന്ന ദിവസപ്പണിക്കാര്‍, ചോരുന്ന വീട്, കടത്തിണ്ണയിലെ ഉറക്കത്തെ നനക്കുന്ന കാറ്റ്, കീറിയ ഉടുപ്പിലൂടെ തുളഞ്ഞു കയറുന്ന തണുപ്പ്, ആകെയുള്ള ഒരു ജോഡിയുടുപ്പ് ഉണങ്ങിക്കിട്ടാനുള്ള ബുദ്ധിമുട്ട്.....
ഓര്‍ക്കുക വല്ലപ്പോഴും!

Pramod.KM പറഞ്ഞു...

മഴക്കുറിപ്പുകള്‍ ഇഷ്ടമായി തലശ്ശേരിക്കാരാ‍ാ:):)

അജ്ഞാതന്‍ പറഞ്ഞു...

സ്വരം...ശരിയ്ക്കും ഒരു നല്ല മഴക്കാലം ആസ്വദിച്ച പ്രതീതിയുണ്ട് ഇതു വായിച്ചു കഴിഞ്ഞപ്പോള്‍. ബാല്യത്തിന്റെ നിഷ്കളങ്കതയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു അനുഭവമാണു മഴ. എന്നാല്‍ പ്രായമേറുമ്പോള്‍ മഴയോടുള്ള പ്രതിപത്തി പലരിലും കുറഞ്ഞുവരുന്നത് കാണാം. കാരണങ്ങള്‍ പലതാണു. എങ്കില്‍ പോലും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരോര്‍മ്മയായി മഴയെ മനസ്സില്‍ കൊണ്ടുനടക്കുന്ന പ്രവാസി മലയാളികള്‍ക്ക് ഒരു സമര്‍പ്പണമാകട്ടെ ഈ ലേഖനം...നാട്ടില്‍ ഇക്കുറി മഴ നേരത്തെ തുടങ്ങിയിട്ടുണ്ട്.

swaram പറഞ്ഞു...

വിജി,മൂര്‍ത്തി,ശ്രീ..
നന്ദി. ഓര്‍മ്മകള്‍ പങ്കുവച്ചതിനും നല്ലവാക്കുകള്‍ എഴുതിയിട്ടതിനും

“മഴക്കാലത്തിന് ദുഖത്തിന്റെ മുഖവുമുണ്ട്. പണിയില്ലാതെ പട്ടിണിയാവുന്ന ദിവസപ്പണിക്കാര്‍, ചോരുന്ന വീട്, കടത്തിണ്ണയിലെ ഉറക്കത്തെ നനക്കുന്ന കാറ്റ്, കീറിയ ഉടുപ്പിലൂടെ തുളഞ്ഞു കയറുന്ന തണുപ്പ്, ആകെയുള്ള ഒരു ജോഡിയുടുപ്പ് ഉണങ്ങിക്കിട്ടാനുള്ള ബുദ്ധിമുട്ട്.....
ഓര്‍ക്കുക വല്ലപ്പോഴും!“

നിര്‍മ്മലേച്ചീ...
മറന്നതല്ല,പലതും അനുഭവിച്ചതുമായിരുന്നു. എഴുതാതിരുന്നത് തെറ്റായി എന്ന് തോന്നി നിര്‍മ്മലേച്ചിയുടെ വരികള്‍ കണ്ടപ്പോള്‍...മാപ്പര്‍ഹിക്കാത്ത തെറ്റ്. ചില വേദനകള്‍ മറക്കാതിരിക്കണം നമ്മള്‍.‍

പ്രമോദ്, സാരംഗി ഒരുപാട് നന്ദി

Unknown പറഞ്ഞു...

Nallaa oru mazha nananja oru thoonnal.. nattum predeesam thil ulla cheriya cheriya karyangal ekka ethil indu....mazha kaalathee roadinndee oru avastha....aaa edathiyudee vili....chechiyudee comments....anganee koree koreee.....raindrops sinu ethraikkum descriptive ayittu ezhudhuvan pattumooo enna ende samsayam theernu...good writing...nalla continuity...keep it up.......

swaram പറഞ്ഞു...

മലയാളം അറിയില്ലാന്ന് പരിഭവം പറയുന്ന ഷീലേച്ചിയും മലയാളത്തിന്‍ല്‍ കമന്റ് ഇട്ടത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി...ചേച്ചീ..ലോകത്തിന്റെ ഏതു കോണിലായിരുന്നാലും, നമ്മുടെ ഇടവഴികളും, നാട്ടുകാരും നമുക്കൊരിക്കലും അന്യമാവുന്നില്ലല്ലോ. പലപ്പോഴും അവര്‍ക്കു നമ്മള്‍ അന്യരായി മാറിത്തുടങ്ങിയെന്ന് തോന്നുമെങ്കിലും.