കഥകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2007 ജൂൺ 29, വെള്ളിയാഴ്‌ച

മൌന നൊമ്പരം

ചുറ്റിലും യൂക്കാലി മരങ്ങളുടെ പച്ചപ്പ്, കോടമഞ്ഞിനുമപ്പുറം പ്രകൃതിയുടെ കാഴ്ച മനസ്സിലെ ഓര്‍മ്മകളെ തിരികെ വിളിക്കുകയായിരുന്നു. മഞ്ഞു മൂടിയത് കൊണ്ട് അടുത്തുള്ള മരങ്ങളും പേരറിയാത്ത കാട്ടുചെടികളും, മുള്ളുചെടിയിലെ മഞ്ഞപ്പൂക്കളും മാത്രം കാണാം.
തൊട്ടടുത്ത് സൌഹൃദത്തിന്റെ നനുത്ത തലോടലോടെ എന്റെ കൂട്ടുകാരി. അവളെ ഞാന്‍ എപ്പൊഴായിരുന്നു പരിചയപ്പെട്ടത്. ഓര്‍ക്കുന്നില്ല. അവള്‍ ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു. ജീവിതത്തെക്കുറിച്ച്, സ്വപ്നങ്ങളെക്കുറിച്ച്. പക്ഷെ ഇന്നലെകളെക്കുറിച്ച് ഒരിക്കലും വ്യക്തമായ് ഒന്നും പറഞ്ഞിരുന്നില്ല.ചോദിക്കാറുമില്ലായിരുന്നു. കാരണം പറയാന്‍ ഇഷ്ടമില്ലാത്തത് എന്തെങ്കിലുമൊക്കെ കാണുമായിരിക്കും എന്നുള്ള ഒരു തോന്നല്‍.
"നിനക്ക് ഈ സ്ഥലം പരിചയമുണ്ടൊ?"
അവളുടെ ചുണ്ടില്‍ പതിവില്ലാത്ത ഒരു കുസൃതിച്ചിരി. ഞാന്‍ അവളോട് ഈ സ്ഥലത്തെക്കുറിച്ച് ഒരിക്കലും ഒന്നും പറഞ്ഞിരുന്നില്ലല്ലോ...പിന്നെ എന്തെ പെട്ടന്നിങ്ങിനെയൊരു ചോദ്യം.ഞാന്‍ അവളുടെ തിളങ്ങുന്ന കണ്ണുകളിലേയ്ക്ക് നോക്കി.

"ഉവ്വ് പരിചയമുണ്ട്. ഇവിടെയായിരുന്നു പഠനയാത്രയുടെ ഒരു ദിവസത്തില്‍ ഞാനും അവളും ഇതുപോലെ കിന്നാരം പറഞ്ഞു നടന്നത്.ഇവിടെവച്ചായിരുന്നു അവളുടെ മനസ്സിലെ അനുരാഗത്തിന്റെ തീവ്രത ഞാന്‍ അറിഞ്ഞതും"

അപ്പോഴേക്കും അവള്‍ നടന്ന് കയറ്റം കയറി തുടങ്ങിയിരുന്നു. ഞാന്‍ സംസാരിച്ച് അവിടെ തന്നെ നില്‍ക്കുന്നത് കണ്ട് അവള്‍ ഓടി താഴേക്ക് വന്നു. തണുപ്പ് കൊണ്ട് ജീന്‍സിന്റെ പോക്കറ്റില്‍ തിരുകിയ കൈ പിടിച്ച് വലിച്ച് നടക്കാന്‍ തുടങ്ങി.

അവളുടെ ഭംഗിയായി ക്രോപ്പ് ചെയ്ത തലമുടി അനുസരണയില്ലാതെ പാറിപ്പറക്കുന്നുണ്ടായിരുന്നു. ചിലപ്പോള്‍ ഇവിടത്തെ കാറ്റിനു കുസൃതികൂടുതലാണ്. വല്ലാതെ ഇക്കിളിപ്പെടുത്തും. പിങ്ക് ജാക്കറ്റും കറുത്ത ജീന്‍സും അവളെ‍ ഒരു കൊച്ചു കുട്ടിയെ പോലെ തോന്നിച്ചു. വരുന്നവഴിക്ക് ഒരു തമിഴന്‍ സമ്മാനിച്ച ചുവന്ന തൊപ്പി ഇതുവരെ അവള്‍ ഊരിവച്ചിട്ടില്ല. സായിപ്പിന്റെ നാട്ടിലെ ശീലങ്ങള്‍ക്കൊപ്പം പിച്ചവെക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറെയായെങ്കിലും നാടിനോടും വീടിനോടുമുള്ള അവളുടെ അടങ്ങാത്ത അഭിനിവേശം ഇതുവരെ കുറഞ്ഞില്ലല്ലോ. അക്ഷരങ്ങളെ സ്നേഹിച്ചും, സംഗീതത്തെ പ്രണയിച്ചും കാലത്തോട് മത്സരിക്കുകയായിരുന്നോ അവള്‍.

പെട്ടന്ന് എന്റെ കയ്യും വിട്ട് അവളോടി.."ഹേയ്...ഈ സ്ഥലം എന്തു രസമാ...പ്രണയിക്കുന്നവര്‍ക്കുള്ള സ്വര്‍ഗ്ഗ രാജ്യം ഇതു തന്നെ."അവിടെ ചരിഞ്ഞിരിക്കുന്ന രണ്ടു പാറക്കല്ലുകള്‍. അവള്‍ ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ അവിടെയിരുന്നു. "അവിടെയിരിക്കെടോ"എന്റെ കണ്ണുകളിലേക്ക് ഇറങ്ങി വന്നിട്ട് "എന്നിട്ടിപ്പോ അവളെവിടെയുണ്ട്?" ചിരിച്ചു കൊണ്ട് തലയാട്ടി. "അറിയില്ല"

"നിനക്കറിയുമോ...ഞാന്‍ ഇങ്ങിനെ ചിരിക്കുന്നു. പക്ഷെ ആര്‍ക്കുമറിയില്ല എന്റെ വേദന. എനിക്കവനെ ഒത്തിരി ഇഷ്ടായിരുന്നു. പക്ഷെ എനിക്കൊരിക്കലും മനസ്സിലാകാത്ത കുറേ കാര്യങ്ങളും പറഞ്ഞ് കാത്തിരിക്കരുതെന്നും ഒരിക്കലും അങ്ങനെയൊരു ജീവിതത്തെക്കുറിച്ച് സ്വപ്നം കാണരുതെന്നും പറഞ്ഞു."

ഒരു കല്ലെടുത്ത് ആഴമറിയാത്ത വലിയ കൊല്ലിയിലേക്കവള്‍‌ അലസമായി വലിച്ചെറിഞ്ഞു.
"നിനക്ക് സുഖാണോ" അറിയാതെ എന്റെ മനസ്സില്‍ നിന്നും വന്ന ചോദ്യം

അവള്‍ തലയും താഴ്ത്തിയിരുന്നു. പിന്നെ എന്നെ തുറിച്ചു നോക്കി അവളുടെ കണ്ണിലെ തിളക്കത്തിനിടയിലും ഒരിറ്റു കണ്ണീര്‍.

"എയ്യ് ...കരയരുത്. ഈ നല്ല ദിവസം കരഞ്ഞു തീര്‍ക്കാനുള്ളതല്ല"അവള്‍ പെട്ടന്ന് കണ്ണു തുടച്ചു.
"സുഖം..ജീവിതം സുഖം, പക്ഷെ ഒരു ദിവസം പോലും മനസ്സില്‍ സുഖമെന്തെന്നറിഞ്ഞില്ല. സ്നേഹിച്ച പുരുഷനെ ജീവിതകാലം മുഴുവനും ഒന്നിച്ചു കിട്ടിയില്ലെങ്കില്‍..." അവള്‍ക്ക് വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല...ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു.

"ജീവിതം ഒന്നേയുള്ളൂ. അതിനി ജീവിച്ചു തീര്‍ത്തേ മതിയാകൂ."

"നീ അറിയോ, എല്ലാമുണ്ടായിട്ടും ഞാന്‍ അനാഥയെപ്പോലെയാണ്. എപ്പൊഴും അലഞ്ഞു നടക്കുന്ന മനസ്സ്. അതിനിടയില്‍ പലപ്പോഴായ് കണ്ടുമുട്ടുന്ന പല മുഖങ്ങള്‍. എപ്പോഴൊ ചില മനസ്സുകള്‍ എന്നെ വല്ലാതെ വലിച്ചടുപ്പിക്കുന്ന പോലെ തോന്നിപ്പോയി. ഒരുപാട് സ്നേഹം നല്‍കിക്കൊണ്ട്, ആശ്വസിപ്പിച്ചുകൊണ്ട്.

കുഞ്ഞു നാളില്‍ മഞ്ഞപ്പാവാടായും കുപ്പായവും ഇട്ട് കൂട്ടുകാരോടൊത്ത് നാട്ടുമാവിന്റെ ചോട്ടിലെ ഓലപ്പന്തലില്‍ മണ്ണപ്പം ചുട്ട് കളിച്ചപ്പോള്‍ എന്തൊരു സുഖായിരുന്നു. മനസ്സില്‍ വേദനകള്‍ ഒന്നുമില്ലായിരുന്നു. എന്നും കളിയും ചിരിയും. ഇന്നെന്റെ മോള്‍ക്ക് അതുപോലും ആസ്വദിക്കാനാവുന്നുണ്ടൊ. സായിപ്പിന്റെ നാട്ടിലെ ശീലങ്ങള്‍ക്കപ്പുറം അവള്‍ക്ക് ചിന്തിക്കാന്‍ കഴിയുമായിരിക്കും എന്നാശ്വസിക്കാനല്ലേ കഴിയൂ

ശരീരത്തോടൊപ്പം മനസ്സും വളര്‍ന്നപ്പോള്‍ എല്ലാം അല്‍ഭുതങ്ങളായിരുന്നു. കലാലയത്തിന്റെ ചുറ്റുമതിലിനടുത്തെവിടെയോ എന്നും എന്നെ പിന്തുടര്‍ന്ന ആ കണ്ണുകളോട് എപ്പൊഴാണോ ഇഷ്ടം തോന്നി തുടങ്ങിയത്. പിന്നെ പകലുകള്‍ക്കും രാത്രികള്‍ക്കും നിറങ്ങളുടെ ഉത്സവമായിരുന്നു. മനസ്സും സ്വപ്നങ്ങളും പങ്കുവെച്ചും ജീവിതകാലം വരെ ഒന്നിച്ചുണ്ടാകുമെന്നുമൊക്കെ...സ്നേഹം കൊണ്ട് തുലാഭാരം നടത്തി. "

ഇടയ്ക്ക് ഏങ്ങലുകള്‍ ഉയര്‍ന്നിട്ടും അവള്‍ എന്നെ നോക്കിക്കൊണ്ട് വേദനകളുടെ കെട്ടഴിച്ചു കൊണ്ടിരുന്നു.

"പക്ഷെ അവസാനം...എന്തിനായിരുന്നു അങ്ങനെ ഒക്കെ...ഇത്രയും ക്രൂരത എന്നോടു തന്നെ വേണമായിരുന്നോ...ഞാന്‍ കാത്തിരിക്കുമായിരുന്നല്ലോ ജീവനുള്ള കാലമത്രയും"

ഞന്‍ എഴുന്നേറ്റ് അടുത്ത് ചെന്ന്. കൈപിടിച്ചവളെ എഴുന്നേല്‍പ്പിച്ചു.

"വാ നടക്കാം" നേരത്തെ കണ്ട ഉന്മേഷവും പ്രസരിപ്പും ഒക്കെ പോയിരിക്കുന്നു. എന്റെ കയ്യും പിടിച്ച് പേടിച്ചരണ്ട ഒരു കുഞ്ഞിനെപ്പോലെ അവള്‍ നടന്നു. "നിനക്ക് തണുക്കുന്നുണ്ടൊ? എങ്കില്‍ നമുക്ക് മുറിയിലേക്ക് പോകാം"

പാറിപ്പറക്കുന്ന മുടി ഒതുക്കിക്കൊണ്ട് അവള്‍ പറഞ്ഞു "വേണ്ട...കുഴപ്പമില്ല. ഒരു പക്ഷെ ഇനി ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടില്ല നമ്മള്‍. ഈ നിമിഷങ്ങള്‍ എനിക്കു വേണം കാലങ്ങളോളം സൂക്ഷിച്ചു വെക്കാന്‍. നല്ല സൌഹൃദത്തിന്റെ ഓര്‍മ്മയ്ക്കായ്"

നേരം പോയതറിഞ്ഞില്ല. രാവിലെ അതിരാവിലെ കുളിച്ചു തയ്യാറായി. 10 മണിയാവുമ്പോഴേക്കും റെയില്‍‌വെ സ്റ്റേഷനില്‍ എത്തണം. അവളെയും പ്രതീക്ഷിച്ച് കൂട്ടുകാര്‍ അവിടെ കാത്തു നില്‍ക്കുമെന്നാണ് പറഞ്ഞത്.
ഹോട്ടലിലെ അവളുടെ മുറിയുടെ കോളിങ്ങ് ബെല്‍ അടിച്ചു, വെളുത്ത വസ്ത്രങ്ങളണിഞ്ഞ് ഈറന്‍ മുടിയുമായ് അവള്‍ പുഞ്ചിരിച്ചു. അകത്തേക്ക് കയറിത്തുടങ്ങിയ എന്റെ മുഖത്തേക്ക് മുടിയിലെ വെള്ളത്തുള്ളികള്‍ തെറിപ്പിച്ച് അവളുടെ കുറുമ്പ് കാട്ടി.

"ഒരു 10 മിനിറ്റ് കൂടെ.ഞാന്‍ റെഡി. നീ അവിടെ ഇരിക്ക്"

ജനലിനടുത്തേക്ക് ചെന്ന് പുറത്തെക്കാഴ്ചകള്‍ നോക്കി നിന്നപ്പോള്‍ പുറകില്‍ നിന്നും ഒരു വിളി."മാഷെ ഒന്നു ഹെല്‍പ്പ് ചെയ്യെടോ" പെട്ടി അടുക്കി വെക്കുകയായിരുന്നു അവള്‍.ഇന്നലെ രാത്രി പിരിയുന്നതു വരെ തൊട്ടാവാടിയായിരുന്ന ഈ കുട്ടി ഇന്നെങ്ങിനെ ഇത്ര ധൈര്യം കാണിക്കുന്നു. അല്‍ഭുതത്തോടെ അവളെ നോക്കി.
കൂസലില്ലാതെ അവള്‍ പറഞ്ഞു "ഈ വേര്‍പിരിയല്‍ എങ്കിലും സന്തോഷത്തോടെ ആവാലോ""കറക്ട്..ഇപ്പൊഴാണ് അതിന്റെ ഒരു സുഖം കിട്ടിയേ" ഞാനും വിട്ടു കൊടുത്തില്ല.
കൃത്യസമയത്ത് തന്നെ റെയില്‍‌വ്വേ സ്റ്റേഷനില്‍ എത്തി. എല്ലാവരും അവിടെ കാ‍ത്തിരിക്കുന്നുണ്ടായിരുന്നു.വണ്ടി എത്താനും താമസിച്ചില്ല.

കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ട് അവളും വണ്ടിയുടെ അടുത്തേക്ക് നടന്നു. എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ. വണ്ടിയില്‍ ഓരോരുത്തരായി കയറി. അവസാനത്തെ ഊഴം അവളുടെതായിരുന്നു.വണ്ടി പതുക്കെ നീങ്ങിതുടങ്ങി..പെട്ടന്ന് ആരോ ഒരു പാക്കറ്റ് എന്റെ നേരെ വലിച്ചെറിഞ്ഞു.

"എന്നെ തനിച്ചാക്കി പോയ കൂട്ടുകാരാ..നിന്നെ എനിക്കു ഭയമാണ്, നീ എന്നെ അറിയുന്നു. നിന്റെ കണ്ണുകള്‍ എന്നെ നിന്റെ ഹൃദയത്തിലേക്ക് വലിച്ചടുപ്പിക്കുന്നു. നിന്റെ സ്നേഹമൂറുന്ന വാക്കുകള്‍ എന്റെ മനസ്സിലെ അറ്റുപോയ പ്രണയഭാവത്തിനു ഉണര്‍വു നല്‍കുന്നപോലെ...വേണ്ട...ഒന്നും വേണ്ട...നിന്നെ എനിക്കിഷ്ടമാണ്. എനിക്കറിയാം,നിനക്കെന്നെയും ഒരുപാട് ഇഷ്ടമാണെന്ന്. ഒരിക്കലും പറയാതിരുന്ന ഒരു നല്ല ഇഷ്ടം. നമ്മുടെ സൌഹൃദത്തിനിടയിലെ പ്രണയത്തിന്റെ നേര്‍ത്ത മഞ്ഞുപാളികളെ നമുക്കവഗണിക്കാം...നല്ല ഇന്നിനും നാളെയ്ക്കും വേണ്ടി. നന്മകള്‍ മാത്രം നേരുന്നു"

2007 മേയ് 23, ബുധനാഴ്‌ച

ജന്മദിനം

ഇന്ന് എന്റെ എട്ടാം പിറന്നാള്‍.
മമ്മി വരുന്നതും കാത്ത് ബേബി സിറ്റിങ്ങിലെ ജാലകത്തിലൂടെ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. കൂട്ടുകാര്‍ക്ക് കൊടുക്കാന്‍ ചോക്ലേറ്റ് കൊണ്ടുവരാമെന്നും പറഞ്ഞിരുന്നല്ലൊ..

ആന്റി ഉറക്കെ വഴക്കു പറഞ്ഞു
. “ നിനക്കെന്താ പറ്റിയെ? മമ്മി വരും എന്തായാലും, നിന്നെയും കൂട്ടിയിട്ടെ പോവൂ”
അവിടെ സോഫയില്‍ കുഞ്ഞുടുപ്പുമിട്ട് നയന നല്ല ഉറക്കം തുടങ്ങിയിരുന്നു. അവളൊരിക്കലും മമ്മിയെ കണ്ടിരുന്നില്ല ശരിക്കും. രാവിലെ ഇവിടെ കൊണ്ടു വരുമ്പൊ മമ്മിയുടെ ചുമലില്‍ തലയും ചേര്‍ത്തുറങ്ങുകയായിരിക്കും. രാത്രി കൊണ്ടുപോവുമ്പോഴും അവള്‍ നല്ല ഉറക്കമായിരിക്കും.
പെട്ടന്ന് ഫോണ്‍ റിങ്ങ് ചെയ്തു.
ആന്റി മൊബൈലുമായി എന്റെ അടുത്ത് വന്നു. “മമ്മിയാണ്”
“മമ്മീ, മമ്മി എവിടെ?”
“മോനെ അത്, മമ്മി ഇത്തിരി വൈകും...ഓഫീസില്‍ കുറച്ച് അത്യാവശ്യം”
“മമ്മീ...” കരച്ചിലടക്കിപ്പിടിച്ച് ചോദിച്ചു. “മമ്മീ യു നൊ ഇന്നെന്റെ പിറന്നാളല്ലെ, എല്ലാര്‍ക്കും ചൊക്ലേറ്റ് കൊടുക്കാമെന്ന് ഏറ്റതല്ലെ”
മമ്മിയുടെ സ്വരത്തില്‍ കാര്‍ക്കശ്യം “മൊനു ഡൊണ്ട് ബി സില്ലി...എത്ര ഇം‌പോര്‍ട്ടന്റ് പേപ്പേഴ്സ് ആണെന്നൊ എനിക്ക് പ്രിപ്പേര്‍ ചെയ്യനുള്ളെ”
ഒന്നും പറയാതെ ഫോണ്‍ ആന്റിയുടെ കയ്യില്‍ തിരിച്ചു കൊടുത്ത്
പതുക്കെ നയനയുടെ അടുത്ത് സോഫയില്‍ തലയും കുനിച്ചിരുന്നു.
കണ്ണില്‍ ഒഴുകിയ ചൂടുള്ള നൊമ്പരം ആരും കാണാതിരിക്കാന്‍...

രാത്രി പതിനൊന്നരയായപ്പോള്‍ മമ്മി വന്നു.
“മാഡം കുട്ടികള്‍ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ലല്ലൊ അല്ലെ? സോറി കേട്ടോ ഒത്തിരി വൈകിയതില്‍, ആകെ പ്രശ്നങ്ങളായിരുന്നു ഓഫീസില്‍...അതു കോണ്ടാ”

മമ്മി നയനമോളെ എടുത്തു “ ഡാ മോനെ, അവള്‍ടെ ബേഗും ടൊയ്സും ഫ്ലാസ്കും ഇങ്ങെടുത്തോളൂ”
മമ്മിയുടെ തൊട്ടു പുറകെ ഞാനും പടികള്‍ ഇറങ്ങി.

മമ്മിയുടെ ബാഗില്‍ നിന്നും മൊബൈയില്‍ നിര്‍ത്താതെ ചിലക്കാന്‍ തുടങ്ങി.
“നീ ആ സാധനം നിലത്തു വച്ചിട്ട് മോളെ ഒന്നു പിടിച്ചെ“

മോള്‍ എന്റെ കഴുത്തിനടുത്ത് തലയും വച്ച് കിടന്നു. പാവം നല്ല ഉറക്കത്തിലാണ്.
ചേട്ടനോട് ഒരുപാട് കിന്നാരം പറയും. അവള്‍ടെ കൂടെ കളിക്കണം. എന്റെ പേനയും പെന്നും ഒക്കെ അവള്‍ക്കും വേണം. ഇന്നാള് മമ്മി എന്നെ ഒരുപാട് തല്ലിയിരുന്നു. എന്റെ കണക്കു പുസ്തകത്തില്‍ അവള്‍ കുത്തി വരഞ്ഞിട്ടതിന്.

“ആ ഫയല്‍‌സ് ഒക്കെ അയച്ചു സാര്‍, ഉവ്വ്, നാളെ തന്നെ ഫോളൊഅപ്പ് ചെയ്തോളാം...ശരി സര്‍, ഗുഡ്‌നൈറ്റ്“

“മമ്മീ..കൈ കഴക്കുന്നു...”

മമ്മി മോളെയും എടുത്തിട്ട് നടക്കാന്‍ തുടങ്ങി, എന്തൊക്കെയോ ആലോചിച്ചുകൊണ്ട്.
വീടിന്റെ കതക് തുറന്ന് മോളെ ബെഡില്‍ കിടത്തി...
എന്റെ നേരെ തിരിഞ്ഞിട്ട് “നീ ഹോംവര്‍ക്ക് ഒക്കെ ചെയ്തോ?”
അറിയാതെ എന്റെ മുഖം കുനിഞ്ഞു.
“മോനു നീ അന്നന്നു കൊച്ചു കുഞ്ഞാവുകയാണൊ? ആരെയും കാത്തിട്ടാ നീ ഹോംവര്‍ക്ക് ചെയ്യാതിരുന്നെ? “
കരയണോ ഉത്തരം പറയണൊ എന്നറിയാതെ പകച്ചു പോയി...

“എന്നെക്കൊണ്ടു വയ്യ നിന്നെ പഠിപ്പിക്കാനും പിന്നാലെ നടക്കാനും ഒന്നും...വേണമെങ്കില്‍ അവിടിരുന്ന് ചെയ്തൊ”
നിറഞ്ഞ കണ്ണുകളുമായ് ബാത്ത് റൂമില്‍ കയറി പൈപ്പു വെള്ളത്തിന്റെ ശബ്ദത്തിനൊപ്പം തേങ്ങിക്കരഞ്ഞു..കണ്ണാടിയില്‍ തെളിഞ്ഞു വന്ന ചുവന്ന കണ്ണും മൂക്കും എന്നെ വല്ലാതെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
പെട്ടന്ന് മമ്മിയുടെ സ്വരം
“ഇനി ഒന്നര മണിക്കൂര്‍ അതിനകത്താ‍ണൊ?”

മുഖം തുടച്ച് വേഗം ബാഗ് തുറന്ന് പുസ്തകങ്ങള്‍ എടുത്ത് വച്ചു.
പെട്ടന്ന് പുസ്തകത്തോടൊപ്പം ഒരു പൊട്ടിയ ഒരു സ്പൈഡര്‍മാന്റെ രൂപം.
മമ്മി കാണാതിരിക്കാന്‍ അതു ധൃതിയില്‍ ബാഗിലേക്കു തള്ളുന്നതിനിടിയില്‍ മമ്മി കണ്ടു.
“എന്താ അത്”

“മമ്മീ അത്, മോള് തന്നതാ...ഇന്ന് ചേട്ടന് ബര്‍ത്ത്‌ഡെ ഗിഫ്റ്റ്“

മമ്മിയുടെ വല്ലാതായ മുഖം... എന്നെ നോക്കി ചിരിച്ചു കൊണ്ട് പതുക്കെ അടുത്ത് വന്നിരുന്നു...
“മോനെ...മമ്മി എല്ലാം മറന്നല്ലോടാ..”
എന്നെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ തെരു തെരെ ഉമ്മ വെക്കുമ്പോള്‍ ഞാന്‍ മമ്മിയുടെ കണ്ണീരിന്റെ ചൂട് അറിയുകയായിരുന്നു.

സ്നേഹിച്ചു കൊതി തീരാതെ, ജീവിതത്തിന്റെ തത്രപ്പാടിനിടയില്‍ എന്തൊക്കെയൊ എവിടെയൊക്കെയൊ ഉപേക്ഷിക്കപ്പെടേണ്ടി വരുന്ന അമ്മമാര്‍ക്കും, കൊതിച്ചിട്ടും കൊതിച്ചിട്ടും കിട്ടാതെ പോകുന്ന ലാളനയെയും സ്നേഹത്തെയും കുറിച്ചോര്‍ത്ത് വിതുമ്പുന്ന മക്കള്‍ക്കും മാത്രമായി ഒരു കൊച്ചു സ്നേഹ മഴ

2007 മേയ് 4, വെള്ളിയാഴ്‌ച

ഒരു അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍...




പോലീസും ഒരു വലിയ ജനക്കൂട്ടവും.
ആള്‍ക്കൂട്ടത്തിനിടയിലൂടെ എഴുത്തുകാരന്‍ എത്തി നോക്കി.
ഒന്നും മനസ്സിലായില്ല!!
ഒരു പാക്കിസ്ഥാനിയോട് കണ്ണുകള്‍കൊണ്ട് ചോദിച്ചു
“എന്താ കാര്യം?”
“ഭായ് , വൊ ആദ്മിനെ ഉസ്ക്കൊ പൈസ നഹിം ദിയ, ജബ് പൂച്ചാ തൊ ഉസ്നെ ലഡ്ക്കിക്കൊ മാര”
ചുരുക്കി പറഞ്ഞാല്‍ കാര്യം സാധിച്ചിട്ട് പൈസ കൊടുത്തില്ല എന്നര്‍ത്ഥം.

ഇത്തിരി കൂടെ മാറി നിന്നു എഴുത്തുകാരന്‍ രംഗം വീക്ഷിച്ചു. ഒരു പൈങ്കിളി കഥയ്ക്കുള്ള “തന്തു” അന്വേഷിച്ചു നടക്കുന്ന മാന്യ ദേഹത്തിന് വീണുകിട്ടിയ സുവര്‍ണ്ണാവസരം.
നായിക എന്തായാലും റെഡി.
പോലീസുകാരന്‍ അവളെ ലിഫ്റ്റിന്റെ അടുത്തോട്ട് മാറ്റി നിര്‍ത്തി ചോദ്യം ചെയ്യുകയാണ്. അവളാകെ പേടിച്ചരണ്ടിരിക്കുന്നു. നേരിയ ഒരു ഗൌണ്‍ ആണ് വേഷം. പോലീസുകാരന്‍ അവളുടെ സൌന്ദര്യാത്തിന്റെ അളവെടുക്കുകയാണ്.
ഗംഭീരം...നല്ല എരിവും പുളിയും ചേര്‍ത്ത് വായനക്കാരനു കൊടുക്കാം.
“എത്രയാ ഇയാള്‍ നിനക്കു തരേണ്ടത്” ക്രൂരതയാര്‍ന്ന ചോദ്യം.
തൊട്ടടുത്ത് പ്രതി എന്നു തോന്നിക്കുന്ന ഒരു വൃദ്ധന്‍, അറബി വേഷമാണ് ധരിച്ചതെങ്കിലും അറബിയല്ലായിരുന്നു. ഒരു കൂസലുമില്ലാതെ അയാള്‍ കൂടി നിന്ന ജനങ്ങളെ നോക്കി ചിരിക്കുന്നു.

“ആ ഫിലിപ്പിനി, ഇവളിവിടുത്തെ തറ കേസാണ്” ഒരു മലയാളി ചെറുപ്പക്കാരന്റെ കമന്റ്.
“എന്നാലും സാധനം കൊള്ളാം..ഒരെടുപ്പൊക്കെയുണ്ട്, എന്തൊരു ഷെയ്പ്പാണ് ഭായി”
ആസ്വാദകവൃന്ദത്തിന് ഹരം കേറുകയാണ്.

പോലീസുകാരന്‍ കിളവനെ നോക്കിയൊന്ന് ചിരിച്ചു. എന്നിട്ട് എഴുത്തുകാരന് മനസ്സിലാവാത്ത ഭാഷയില്‍ (അറബി) എന്തൊക്കെയോ പറഞ്ഞു. മസാലയില്‍ എരിവു കൂട്ടാം.. അവളുടെ രതിലീലകളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണെന്ന് എഴുതി പിടിപ്പിക്കണം. എഴുതി വിടുന്ന കഥ സൊയമ്പന്‍ സാധനം ആവണമെന്ന് മുതലാളി എപ്പൊഴും പറയും.പൊതുവെ നാട്ടുകാര്‍ക്ക് പ്രവാസത്തിന്റെ കഥകളോട് ഒരു ഒരു ഇതാണ്. അതിലിത്തിരി മറ്റവനും ഒരു അറബി ടച്ചും കൂടെ ചേര്‍ന്നാല്‍ പിന്നെ പറയുകയും വേണ്ട....കാശു മുടക്കുന്നവരെ രമിപ്പിക്കണം. അതാവണം മാധ്യമ ധര്‍മ്മം. ശമ്പളം തരുന്നവന്റെ ഓര്‍മ്മപ്പെടുത്തലുകള്‍.
ചെയ്യുന്ന തൊഴിലിനോടും സ്ഥാപനത്തോടും കൂറു പുലര്‍ത്തണം എന്നും...സ്കൂളില്‍ പഠിക്കുമ്പോള്‍ സ്വാതന്ത്ര്യ സമര സേനാനിയും തികഞ്ഞ ഗാന്ധീയനുമായ രാഘവന്‍ മാഷ് പറഞ്ഞ വരികള്‍ എഴുത്തുകാരനെ ആവേശം കൊള്ളിച്ചു.

ഇക്കുറി പൊതുജനം ഈ കഥ പ്രസിദ്ധീകരിക്കുന്ന വാരികയ്ക്കു വേണ്ടി കടകളില്‍ അടിപിടിയുണ്ടാക്കും. കോപ്പികള്‍ തികയാതെ വരും. ക്രമസമാധാന പ്രശ്നമുണ്ടാകും, പ്രതിപക്ഷം പോലീസിനെ കുറ്റം പറയും. പിന്നെ സഭയില്‍ നിന്നും ഇറങ്ങിപ്പോകും. അതിന്റെ പ്രതികാരം തീര്‍ക്കാന്‍ ആഭ്യന്തരന്‍ പോലീസിനെ കയറൂരി വിടും..ലാത്തിച്ചാര്‍ജ്, വെടിക്കെട്ട്.. യാതൊരു ഉളുപ്പുമില്ലാതെ മീഡിയകള്‍ എക്സ്ക്ലൂസീവായി അതു റിപ്പോര്‍ട്ട് ചെയ്യും. പോരെങ്കില്‍ കഥയുടെ വിഷ്വല്‍‌സ് അനിമേഷന്‍ ചെയ്തു കാണിക്കും, ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ആണും പെണ്ണും മുടിയഴിച്ചുറഞ്ഞാടും. സര്‍വ്വെ നടത്തും. എഴുത്തുകാരന്റെ പ്രതികരണം, ഇന്റര്‍വ്യൂ..മാര്‍ക്കറ്റ് വാല്യൂ കൂടാന്‍ ഇനി എന്തു വേണം. പിന്നെ ആരുടെയെങ്കിലും പേരില്‍ ഒരു അവാര്‍ഡ് നിശ സങ്കടിപ്പിച്ചെടുക്കണം. പിന്നെ സ്വീകരണങ്ങള്‍,ബഹളം. ഒരു പക്ഷെ ഏതെങ്കിലും സിനിമാക്കാരന്‍ വന്നിട്ട് ഇതൊരു സിനിമയാക്കിയാലൊ...

നശിച്ച അലാറം! ഒന്നു സുഖിച്ചു വരുമ്പോഴേക്കും നേരം വെളുക്കും. വരുന്ന വഴിക്ക്, ഒരു കുട്ടിയിരുന്നു കരയുന്നു. കയ്യില്‍ ഒരു വടയും ഒരു ഗ്ലാസ് ചായയും ആയിട്ടുള്ള പ്രഭാത യാത്ര..

അവളുടെ അടുത്ത് ചെന്നു..
”എന്തിനാ കരയുന്നെ”
അതു കേട്ടപ്പോള്‍ അവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു.
കൊച്ചുപെണ്ണ്. നിഷ്കളങ്കമായ മുഖം. കഷ്ടിച്ച് ഒരു പതിനാലു വയസ്സ് കാണും. പ്രായത്തെക്കാള്‍ വളര്‍ന്ന ശരീരം. അവളുടെ പാറിപ്പറന്ന മുടിയും, കണ്ണീര്‍ ഒലിച്ചിറങ്ങിയ പാടുകളും, കാര്യം പിടികിട്ടിയില്ലെങ്കിലും ഒരു വല്ലാത്ത വേദനയുണ്ടാക്കി മനസ്സില്‍.
തീക്ഷ്ണമായി നോക്കിക്കോണ്ട് അവള്‍ പതുക്കെ എഴുന്നേറ്റു നടക്കാന്‍ തുടങ്ങി. ചോരയില്‍ കുളിച്ച അവളുടെ ഉടുപ്പു കണ്ടപ്പോള്‍ തൊട്ടടുത്ത ഹോട്ടലില്‍ നിന്നും ആരൊ വിളിച്ചു പറഞ്ഞു.

“ഇന്നലെ ആ ഗല്ലിയില്‍ ഇവളുമാരുടെ ആഘോഷമായിരുന്നു. ഇഷ്ടം പോലെ കാശും ഉണ്ടാക്കിയുള്ള പോക്കാ. കുറെ ചെക്കന്മാരുണ്ടായിരുന്നു അവിടെ. ഇതിനൊക്കെ തിന്ന് തിന്ന് എല്ലില്‍ കുത്തിയിട്ട് കണ്ടവന് കൊടുക്കാന്‍ ഇറങ്ങി പോവുന്നതാ...ഇനിയിപ്പൊ കരഞ്ഞു കാണീച്ച് ഫ്രീയായിട്ട് വല്ലതും കിട്ടുമൊ എന്നു ശ്രമിച്ചു നോക്കിയതാവും.“

ഏയ്, അങ്ങനെയായിരിക്കുമൊ? ഈ കൊച്ചു പ്രായത്തില്‍ ഇവളിങ്ങിനെ...ആവില്ല. മനസ്സിനെ പഠിപ്പിക്കാന്‍ ശ്രമിച്ചു. റോഡിലൂടെ അവള്‍ നടന്നു മറയുന്നത് വരെ നോക്കിയിരുന്നു. ചായയും കുടിച്ച് സ്വപ്നത്തിന്റെ ഹാങ്ങോവറില്‍ ‍കാറില്‍ കയറി, ആ കുട്ടിയായിരുന്നു മനസ്സ് നിറയെ. അവളെക്കുറിച്ച് എന്തൊക്കെയോ അറിയാനുള്ള ഒരാഗ്രഹം. ഏതൊ വീട്ടിലെ ഒരു അമ്മയുടെയും അച്ഛന്റെയും മോളായിരിക്കില്ലെ ഇവളും. അവരുടെ കൈപിടിച്ച് പിച്ചവെക്കാന്‍ പഠിച്ചതാവില്ലെ? മനസ്സ് കാടുകയറുമെന്നായപ്പോള്‍ എല്ലാം മറക്കാന്‍ വേണ്ടി റേഡിയൊ ഓണ്‍ ചെയ്തു.

പ്രധാന വാര്‍ത്തകള്‍...സൂര്യനെല്ലി കേസ്- കോടതി തള്ളി. കോടതികള്‍ അതിരുകടക്കുകയാണെന്ന മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം. വിമാന പീഡനം-മാപ്പു പറഞ്ഞാല്‍ കേസ് പിന്‍‌വലിക്കാമെന്ന് പരാതിക്കാരി...സ്വാശ്രയക്കോളേജ് വിധി- ജസ്റ്റിസിനെതിരെ അഴിമതിയാരോപണവുമായി വിദ്യാര്‍ത്ഥി യൂണിയന്‍. ക്രൂരമായ ബലാത്സംഗത്തിനിരയായ 8 വയസ്സുകാരി മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. ഉന്നതര്‍ക്കു പങ്കുണ്ടെന്ന് പ്രാധമിക റിപ്പോര്‍ട്ട്.... വാര്‍ത്തകള്‍ വിശദമായി...

2007 ഏപ്രിൽ 7, ശനിയാഴ്‌ച

യാത്രാമൊഴി


അതൊരു വ്യാഴാഴ്ച ആയിരുന്നു.
ചുട്ടു പൊള്ളുന്ന വേനല്‍...കുന്നു നിറയെ ഉണങ്ങിക്കരിഞ്ഞ അക്കേഷ്യാ ഇലകളും, ചില്ലകള്‍ മാത്രമായ മരങ്ങളും. ഇവിടത്തെ അന്തേവാസിയായി, ഇനി ഇതു പോലെ കാഴ്ച്ചകള്‍ കാണാനാവില്ല. മരങ്ങള്‍ക്ക് താഴെ കൂട്ടം കൂടിയിരിക്കുന്ന കുട്ടികള്‍, ഈ കാമ്പസിന്റെ നല്ല സ്വപ്നങ്ങള്‍ ഇനിയും കാണാന്‍ ഭാഗ്യം ചെയ്തവര്‍. എന്നും കയറിയിറങ്ങിപ്പോവുന്ന ഊടുവഴികള്‍ നോക്കി , അടുക്കും ചിട്ടയുമിലാത്ത ചിന്തകള്‍ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു.

ക്ലാസ്സ്‌മുറി നിറയെ പുതു വസ്ത്രത്തിന്റെയും, മുല്ലപ്പൂവിന്റെയും മണം.

കലപിലാ ശബ്ദങ്ങള്‍ കൊണ്ട് എല്ലാവരുടെയും ശകാരം ആവശ്യത്തിലേറെ വാങ്ങാറുള്ള അവസാന വര്‍ഷ സസ്യശാസ്ത്ര മുറി, ഇന്നെന്തൊ ശാന്തമായിരുന്നു. എല്ലാവരും സംസാരിക്കുന്നു. പക്ഷെ എല്ലാ മുഖങ്ങളിലും പതിവില്ലാത്ത മൂകത, വേര്‍പിരിയുന്നതിന്റെ പറഞ്ഞറിയിക്കാനാവാത്ത വേദനയായിരുന്നൊ?

മൂന്നു വര്‍ഷം, മൂന്നു ദിവസം പോലെ കത്തി തീര്‍ന്നത് മാത്രം ഓര്‍ക്കുന്നു. ഇന്നു പടിയിറക്കത്തിന്റെ ദിനമാണ്. സൌഹൃദത്തിനും, പ്രണയത്തിനും ഇടയ്ക്കെവിടെയൊ വച്ച് മനസ്സ് വല്ലാതെ പതറിയിരുന്നു.

മൂകമായ പ്രണയമായിരുന്നു. ആരുമാരോടും എനിക്കു നിന്നെ ഇഷ്ടമാണെന്നു പറഞ്ഞില്ല. പക്ഷെ പറയാതെ തന്നെ വ്യക്തമായിരുന്നു എനിക്കു നിന്നെയും നിനക്കെന്നെയും മാത്രമാണിഷ്ടമെന്ന്.

ഇന്നലെകളുടെ വേദനിക്കുന്ന കഥകള്‍ പറഞ്ഞും , ഇടയ്ക്ക് ഭൂതകാലത്തെ നോക്കി കൊഞ്ഞനം കുത്തിയും എപ്പോഴൊ ഒരുപാട് അടുത്തു. കാ‍ലം കടമെടുത്ത സൌഹൃദം ഒരിക്കലും പ്രണയത്തിലേയ്ക്കു വലിച്ചിഴക്കില്ലെന്നു ശപഥവും ചെയ്തു. പക്ഷെ എപ്പോഴൊ ആ ലക്ഷ്മണ രേഖ നേര്‍ത്തു നേര്‍ത്ത് ഇല്ലാതാവുന്നത് കണ്ടപ്പോള്‍,
“അരുത്, എനിക്ക് വിവാഹത്തെക്കുറിച്ചൊന്നും അത്ര പെട്ടന്ന് ചിന്തിക്കാന്‍ കഴിയില്ല. അതു പോലെ തനിക്കും. വീട്ടുകാരുടെ നിര്‍ബന്ധത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനും പ്രയാസമായിരിക്കും”. തീര്‍ത്തും യാഥാര്‍ത്ഥ്യബോധാത്തോടെയുള്ള പ്രതികരണം.

പക്വത ആവശ്യത്തിലേറെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മനസ്സിലാക്കാന്‍ എളുപ്പവും.

രണ്ടാം വര്‍ഷക്കാര്‍ നല്ല ഉത്സാഹത്തോടെ യാത്രയയപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നു. പഴുത്ത ഇല കൊഴിയുമ്പോള്‍ പച്ച ഇലകള്‍ എന്നും ചിരിക്കാറെ ഉള്ളൂ...അതാണല്ലൊ പ്രകൃതി സത്യവും.

മുന്നില്‍ ജനിറ്റിക്ക്‍സും പാലിയൊ ബോട്ടണിയും പൊടിപൊടിക്കുമ്പോള്‍ അറിയാതെ കൂട്ടിമുട്ടുന്ന കണ്ണുകള്‍...മനസ്സില്‍ വികാരത്തിന്റെ വേലിയേറ്റം. നടക്കുമ്പോഴും ഇരിക്കുമ്പോഴും വെറുതെ ഒന്നു തിരിഞ്ഞു നോക്കുമ്പോഴും ആ കണ്ണുകള്‍ എന്നെ പിന്തുടരുകയായിരുന്നു. ക്ലാസും സ്പീഷീസും പ്രണയത്തിന് മുത്തുമാല കോര്‍ക്കുന്ന കുറെ അക്ഷരങ്ങള്‍ മാത്രമായിമാറുകയായിരുന്നു.

സസ്യശാസ്ത്രത്തിന്റെ ആത്മഹത്യാമുനമ്പുകളില്‍ വിടര്‍ന്നത് വെറും പുറമ്പോക്ക് പ്രണയമായിരുന്നില്ല. തീഷ്ണമായ, പക്ഷെ ആരോരും അറിയാതെ മനസ്സില്‍ അടുക്കിപിടിച്ച നിഷ്കളങ്കമായ പ്രണയം തന്നെയായിരുന്നു. സസ്യശാസ്ത്ര ലാബിലെ, ഡിസെക്ഷനും, റിസെര്‍ച്ചും പ്രണയത്തിന്റെ ഹെര്‍ബേറിയങ്ങളായി
ഇന്നും മനസ്സില്‍.

ചിന്തകള്‍ കാടു കേറിയപ്പോഴേക്കും,ആരോ വന്നു പറഞ്ഞു. അദ്ധ്യാപകര്‍ എല്ലാവരും എത്തി. ഇനി പരിപാടി തുടങ്ങാം..

ആശംസ പ്രസംഗങ്ങള്‍, എല്ലാ ശബ്ദങ്ങളിലും ഇടര്‍ച്ച.
സജീവമായിരുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഒരിക്കലും ഇനി തങ്ങളുടെ മുന്നില്‍ ഇരുന്ന് പഠിക്കില്ലെന്ന സത്യത്തോട് പൊരുത്തപ്പെടാന്‍ ഒരാള്‍ക്കും കഴിഞ്ഞില്ലായിരുന്നു. നിറഞ്ഞ കണ്ണുകളോടെ ടീച്ചര്‍ പറഞ്ഞു..”കാലങ്ങള്‍ക്കു ശേഷം കിട്ടിയ നല്ലൊരു ബേച്ച്. മറക്കരുത് പരസ്പരം. ഈ കൂട്ട് എപ്പൊഴും ഉണ്ടാകണം. ഞങ്ങളെ കാണാന്‍ വരണം ഇടക്കൊക്കെ. വരുമ്പോള്‍ എല്ലാ കുസൃതിത്തരവും കൂടെയുണ്ടാവണം...പൊട്ടിക്കരയുന്ന ടീച്ചറെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. എല്ലാ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.

അദ്ധ്യാപകര്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കുവച്ചും, ഇടയ്കൊന്നു കണ്ണു തുടച്ചും സ്നേഹം കൊണ്ട് ഞങ്ങളെ വീര്‍പ്പു മുട്ടിക്കുകയായിരുന്നു.

അടുത്തത് ഞങ്ങളുടെ ഊഴമായിരുന്നു. ആര്‍ക്കും വാക്കുകള്‍ മുഴുവിക്കാന്‍ കഴിഞ്ഞില്ല. പരസ്പരം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എല്ലാവരും. അവസാനത്തെത് എന്റെ ഊഴമായിരുന്നു.

പതറുന്ന കാല്‍‌വെപ്പുകളോ‍ടെ...ഒരിക്കല്‍ പോലും സ്റ്റേജില്‍ വിറയ്ക്കാത്ത എനിക്കു...വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു...ഒരിക്കലും ഇനി ഇതുപോലെ കൂടിയിരി‍ക്കില്ലെന്നു മനസ്സിനെ പഠിപ്പിക്കാനാവാതെ, വാക്കുകള്‍ക്കു വേണ്ടിയുള്ള തിരച്ചിലില്‍ മുന്നിലിരുന്നു പൊട്ടിക്കരയുന്ന എന്റെ കൂട്ടുകാരിയുടെ മുഖം മാത്രമെ ഞാന്‍ കാണുന്നുണ്ടായിരുന്നുള്ളൂ..

ഒഴുകി പോയ മുഴുത്ത ഒരു തുള്ളി കണ്ണീര്‍, അപ്പോഴാണ് ഞാന്‍ അറിഞ്ഞത്, ഞാന്‍ അവിടെ തനിച്ചായിരുന്നു. ഒപ്പം ഉപേക്ഷിച്ചു പോയ പലഹാരപ്പൊതികളും, കരിഞ്ഞ് ചിതറിവീണ കുറെ മുല്ലപ്പൂക്കളും, പിന്നെ ആര്‍ക്കോ വേണ്ടി ആരോ കളഞ്ഞിട്ടു പോയ ഒരു ചുവന്ന റോസാപ്പൂവും മാത്രം.

കാമ്പസ് പലര്‍ക്കും പല നിറങ്ങളുള്ള സ്വപ്ങ്ങളാണ് സമ്മാനിക്കുക. ഒപ്പം ഒരു നോവ് എന്നത്തേയ്ക്കുമായുള്ള നല്ല സമ്പാദ്യവും. മറവി എപ്പൊഴൊ കവര്‍ന്നെടുത്ത നല്ല ഓര്‍മ്മകളെ തിരിച്ചു വിളിക്കാന്‍ നിര്‍ബന്ധിച്ച സാരംഗിയുടെ നിശാഗീതികളോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട്.

2007 മാർച്ച് 15, വ്യാഴാഴ്‌ച

ഓര്‍മ്മ...


കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ക്ക് എന്നും നാട്ടു മാങ്ങയുടെ മാധുര്യമാണ്..ഒര്‍മകളിലേയ്കുള്ള ഒരു തിരിച്ചു പോക്ക്..ഓര്‍ക്കാനും ഓമനിക്കാനും മാത്രമായി..

അച്ചന്റെയും അമ്മയുടെയും വിരല്‍ തുമ്പില്‍ തൂങ്ങിയാടി റയില്‍ പാളത്തിനു മുകളില്‍ കൂടിയുള്ള വൈകുന്നേരങളിലെ യാത്രകളും , തോട്ടിലെ മിന്നിമായുന്ന സ്വര്‍ണ്ണ വരയുള്ള മത്സ്യങ്ങളും , മുഴങ്ങി കേള്‍ക്കുന്ന അമ്പലത്തിലെ ശംഖധ്വനിയും , പിന്നെ, വാടക വീടിന്റെ പിന്നാമ്പുറത്ത് മണ്ണപ്പം ചുട്ടുകളിക്കുന്ന ഒരു ചേച്ചിയും കുഞ്ഞനിയനും ..ഓര്‍മകള്‍ക്ക് പുതുമഴയുടെ തുടിപ്പും പ്രസരിപ്പും ...

വലിയ ഇരുനില വാടക വീട്, പഴകി ദ്രവിച്ച ഞാലിയും , പൊട്ടിതുടങ്ങിയ ഓടുകളും . അചന്റെ തീരാത്ത പ്രാരാബ്ദങളായിരുന്നു ആ വീടിന്റെ കണ്ടുപിടുത്തത്തിനു പിന്നിലെന്ന തിരിച്ചറിവുണ്ടാകാന്‍ കാലം ഏറെ വേണ്ടി വന്നു...തപാല്‍ വകുപ്പിലെ ഉദ്യോഗം രണ്ടു വലിയ കുടുംബങ്ങളുടെ വിദ്യാഭാസത്തിനും ആഹാരത്തിനും തികയാതെ വരുമ്പൊ, ആശങ്കാകുലനാവുന അച്ചന്റെ മനസ്സറിയാതെ, ഓടുന്ന പച്ച തത്ത വാങ്ങി തരാന്‍ ശാഠ്യം പിടിക്കുന്ന ഉണ്ട കണ്ണനെ അമ്മ വാരിയെടുത്ത് ഉമ്മ വെക്കുന്നതും .. കാലത്തിന്റെ വിക്രിതികള്‍ ആയിരുന്നിരീക്കാം ...

മണ്ണെണ്ണ തിരിയിട്ട് അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിക്കുന്ന ചെച്ചിയൊടൊപ്പമിരുന്ന് മായാവിയുടെ കൊമ്പും , കപീഷിന്റെ വാലും നോക്കി , ആരു വന്നാലും പുറകെ കൂടി കഥ പറയിക്കുന്ന ബാല്യത്തിന്റെ തിണ്ണ മിടുക്ക്...

അക്ഷരങ്ങളെ പ്രണയിക്കാന്‍ ശീലിപ്പിച്ചതും അച്ഛനായിരുന്നു...ഒരിക്കലും മുടങ്ങാതെ എത്തുന്ന ചിത്ര കഥകളും , അമ്പിളി മാമനെ നോക്കി കൊണ്ട് അച്ഛന്റെ മടിയില്‍ കിടന്ന് കേട്ട ഹിറ്റ്ലെറും , ലെനിനും ,സാര്‍ ചക്രവര്‍ത്തിയും , ചരിത്രമറിയാതെയുള്ള ചരിത്രത്തിന്റെ ബാലപാഠങ്ങളായിരുന്നു...

ഉച്ച കഴിഞ്ഞുള്ള പതിവുറക്കം , അമ്മയെ ഉറക്കി കിടത്തി പരമ്പിന്റെ തെക്കെ മൂലയിലെ പ്ലാവിന്റെ കീഴെ പൊയിരുന്നു സ്കൂളില്‍ നിന്നും ചേച്ചി വരുന്നതും കാത്തുള്ളാ നില്‍പ്...അതിനിടയ്ക്ക് അണ്ണാറ കണ്ണനും കൊട്ടയ്ക പക്ഷികളും വഴിയെ പോകുന്ന വല്യമ്മമാരുടെ കുശലാന്വെഷണങ്ങളും ..രസമുള്ള ഒര്‍മകള്‍ ..
ചേച്ചി വരുമ്പൊ വിയര്‍പ്പിലും മണ്ണിലും കുതിര്‍ന്ന ഒരു കഷ്ണം കടല മിഠായി കൊണ്ടു വരും ..കുഞ്ഞനിയനുള്ള സ്നേഹ സമ്മാനം!!