2007, ജൂലൈ 7, ശനിയാഴ്‌ച

വെറുതെ...

നേരിന്റെ നേര്‍വഴി
സാമൂഹ്യമായ ഒരു പാട് പ്രതിബദ്ധതകള്‍ നിറവേറ്റാ‍ന്‍ ബാധ്യതയുള്ള ഒരു പ്രസ്ഥാനത്തിനും അതിന്റെ സാരഥികള്‍ക്കുമാണോ പിഴച്ചത്, അതോ കമ്മൂണിസത്തെ വേരോടെ പിഴുതെറിയാന്‍ ഒരുമ്പെട്ടിറങ്ങിയ ഒരു കൂട്ടം മാധ്യമ-രാഷ്ട്രീയ-അശ്ലീല കൂട്ടുകെട്ടിന്റെ വഴിപിഴച്ച സൂത്രവാക്യം മാത്രമാണോ ഇത്? പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമൂഹത്തെ സത്യം ബോധിപ്പിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം, പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കുമുണ്ട്. എന്തൊക്കെ വരട്ടുവാദങ്ങള്‍ നിരത്തിയാലും, ആദര്‍ശത്തിന്റെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ചാലും ഓരോ ജനനേതാവിന്റെയും കൈ സംശുദ്ധമാണെന്ന് തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ നിലനില്‍പ്പിനു തന്നെ അത്യാവശ്യമായിരിക്കുന്നു. വെറും ആരോപണം എന്നതിലുമപ്പുറം പലതും ജനമനസ്സുകളില്‍ നീറ്റലുണ്ടാക്കിയിരിക്കുന്നു. അതിന് പ്രതിവിധി കണ്ടെത്തേണ്ടത് പാര്‍ട്ടിയും അതിനെ നയിക്കുന്നവരും തന്നെയാണ്.നേരിന്റെ നേര്‍വഴി കാട്ടിയ ചില തീരുമാനങ്ങളെ മാധ്യമ ലോകം ഒന്നടങ്കം വെളിച്ചം കാണിക്കാതെ ചവറ്റുകൊട്ടയില്‍ എറിഞ്ഞപ്പോഴും ജനം അത് തിരിച്ചറിഞ്ഞിരുന്നു. പാര്‍ട്ടി ചട്ടക്കൂടും പ്രത്യയശാസ്ത്ര വാദങ്ങളും നിരത്തിയുള്ള ഒരൊളിച്ചോട്ടമല്ല ഇന്നാവശ്യം- നേരു തേടലും, നേരിന്റെ മുഖമാണ് പാര്‍ട്ടിയെന്ന് തെളിയിക്കലുമാണ്.
അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും ആശയസംവാദത്തിനുള്ള തുടക്കമായേക്കാം...
എഴുതുക.
ചിത്രം: ഫോട്ടോഷോപ്പിന്റെ മനോഹാരിത!!


പ്രവാസം

ചിത്രം: ഫോട്ടോഷോപ്പിന്റെ മനോഹാരിത!!

പ്രവാസം എന്നുമൊറ്റപ്പെടലിന്റെ വേദനയാണല്ലോ...ദുരിതപൂര്‍ണ്ണമായ ഇവിടത്തെ ജീവിതാവസ്ഥയെക്കുറിച്ച് ആരും ബോധവാന്മാരുമാവുന്നില്ല. നല്ല നാളുകളെ മുഴുവന്‍ ആര്‍ക്കോ ബലികൊടുത്ത് മരുഭൂമിയുടെ പുറമ്പോക്കില്‍, കരയാനും ചിരിക്കാനുമാകാതെ ഒരു സമൂഹം.

ചുട്ടുപൊള്ളുന്ന വേനലില്‍ അസ്ഥികള്‍പോലും വെന്തുരുകുന്ന നിസ്സഹായാവസ്ഥയിലും നാടിനെക്കുറിച്ചും ഉറ്റവരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും മാത്രം ആശങ്കപ്പെടുന്ന പ്രവാസി.

എന്നെങ്കിലും നടന്നേക്കാവുന്ന ഒരു മടക്കയാത്രയെക്കുറിച്ചുള്ളാ സ്വപ്നങ്ങള്‍. സ്വപ്നങ്ങള്‍ക്കു മുഴുപ്പ് നല്‍കാന്‍ “ഗൃഹാതുരത്വം” കച്ചവടമാക്കിയ ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍.

എല്ലാം കഴിയുമ്പോള്‍ പ്രവാസം വീണ്ടുമൊരു സത്യമാവുന്നു. തിരിച്ചറിയപ്പെടാതെ പോവുന്ന വേദനകളുടെ ശവപ്പറമ്പ്.