2007, ഒക്‌ടോബർ 16, ചൊവ്വാഴ്ച

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ!!

സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പുരോഗതിയുടെ ചുക്കാന്‍ പിടിച്ച പാരമ്പര്യത്തിന്റെ പിന്‍ബലമുള്ള ന്യൂനപക്ഷ മുഖങ്ങള്‍ ഈ അടുത്തകാലത്ത് വിവേകശൂന്യതയുടെ വെറും ആള്‍ക്കൂട്ടങ്ങള്‍ മാത്രമാവുന്നുവോ? ആര്‍ക്കു നേരെയും എന്തും വിളിച്ചു പറയാമെന്ന അഹന്തയും ഗര്‍വ്വുമാണോ ശുഭ്ര വസ്ത്രധാരികളെ ഭരിക്കുന്നത്. പ്രതികരണങ്ങളും പ്രതിഷേധങ്ങളും വരുമ്പോള്‍ ഹാലിളകുന്നവര്‍ പള്ളിമേടകളില്‍ ഇടയലേഖനങ്ങള്‍ ഇറക്കുന്നതും “നികൃഷ്ടരാഷ്ടീയത്തിലെ” ഭിക്ഷാംദേഹികളാവുന്നതും കണ്ട് കേരളം ലജ്ജിക്കുന്നത് ഇവരറിയുന്നില്ലേ? തങ്ങളെ തൊടുന്നവനെ ചുട്ടുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ ഒന്ന് മറക്കുന്നു. ഇത് കേരളമാണ്. വംശീയതയുടെയും ജാതീയതയുടെയും അന്തകവിത്തുകളെയും മതവര്‍ഗ്ഗീയ കോമരങ്ങളെയും തളയ്ക്കേണ്ടിടത്ത് തളയ്ക്കാനറിയാവുന്ന ജനതയുടെ നാട്.

തൊട്ടാല്‍ പൊള്ളുന്ന കാര്യം പറയുമ്പോള്‍ പള്ളിമേടകളിലും അരമനകളിലും ന്യൂനപക്ഷകാര്‍ഡെടുത്ത് വീശാ‍ന്‍ തുടങ്ങിയിട്ട് കാലം കുറെയായി. കാര്യം പറയുമ്പോള്‍ എന്തിനിത്ര വെപ്രാളാം?മതവൈരം ആളിക്കത്തിക്കാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് അവസരങ്ങള്‍ കൊടുക്കരുതെന്ന ഉദാത്തമായ രാഷ്ട്രീയബോധം പരിധിവിട്ട വിമര്‍ശനങ്ങള്‍ പാടെ ഒഴിവാക്കിക്കൊണ്ട് മാന്യമായ ഇടപെടലുകളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും ഇവിടത്തെ ഇടത് രാഷ്ട്രീയ നേതൃത്വം ശ്രമിച്ചു പോന്നു. പക്ഷെ തെമ്മാടിത്തത്തിന്റെ ഭാഷയായിരുന്നു തിരിച്ചുള്ള പ്രതികരണങ്ങള്‍.

ഒരു നേരത്തെ അന്നത്തിന് ഗതിയില്ലാത്തവനും , കാപിറ്റേഷന്‍ കൊടുക്കാന്‍ കഴിവില്ലാത്തവനും പഠിക്കേണ്ടെന്നും യാതൊരുഉളുപ്പുമില്ലാതെ കേരള ജനതയോട് വിളിച്ചു പറഞ്ഞവര്‍, ഒരിക്കല്‍ ചീറ്റിപ്പോയ കള്ളക്കഥകള്‍ക്കു പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് വിശ്വാസികള്‍ക്കിടയിലേക്കിറങ്ങുമ്പോള്‍ അതിനെതിരെ ചങ്കൂറ്റത്തോടെ പ്രതികരിക്കാന്‍ ഒരു പാര്‍ട്ടിയെങ്കിലും ഉണ്ടായി എന്നതില്‍ കേരള ജനതയ്ക്കഭിമാനിക്കാം. മതേതരത്വവും ന്യൂനപക്ഷസ്നേഹവും ആരുടെയും ളോഹയിലെയും ചരടില്‍ കെട്ടിയതല്ലെന്നും ഭാരതത്തിന്റെ ആത്മാവു തൊട്ടറിഞ്ഞ ഒരു ജനതയുടെ സൃഷ്ടയാണതെന്നുമുള്ള ശക്തമായ കമ്മ്യൂണിസ്റ്റ്ബോധം നട്ടെല്ലിനുറപ്പില്ലാത്ത ഖദറുധാരികള്‍ക്ക് ഒരു പക്ഷെ മനസ്സിലാവാതെ വന്നേക്കാം. ന്യൂനപക്ഷ പീഡനമെന്ന ഉമ്മാക്കി കാട്ടി വിരട്ടി ഒരു പ്രസ്ഥാനത്തെ അപ്പാടെ തൂത്തു വാരിക്കളയാമെന്നുള്ള വ്യാമോഹം ഏത് മസ്തിഷ്കത്തില്‍ ഉദിച്ചതായാലും അതിനെ വേരോടെ പിഴുതെറിയാനുള്ള ആര്‍ജ്ജവം കേരളത്തിലെ രാഷ്ടീയപ്രസ്ഥാനങ്ങള്‍ക്കുണ്ടെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും. ഏറ്റവും ആര്‍ഭാടമുള്ള വാഹനങ്ങള്‍ ഉപയോഗിക്കുകയും സുഖലോലുപതയില്‍ അഭിരമിക്കുകയും ചെയ്യുന്ന ഒരുകൂട്ടം ദല്ലാളന്മാരിലേയ്ക്ക് ഒതുക്കെപ്പെട്ടുപോയ സഭകളെ പഴിക്കാത്ത എത്ര വിശ്വാസികള്‍ ബാക്കിയുണ്ടെന്ന് നാഴികയ്ക്ക് നാല്പതുവട്ടം സൂക്തങ്ങള്‍ ഉരുവിടുന്നവര്‍ ചിന്തിക്കട്ടെ!! ഭരിക്കുന്നവര്‍ കഴുതകളാണെന്നും കളിയിലെ കേമന്മാര്‍ തങ്ങളാണെന്നുമുള്ള അഹന്തയില്‍ കണ്ണില്‍ കാണുന്നതെല്ലാം തല്ലിയുടക്കുന്ന ഭ്രാന്തമായ ഒരവസ്ഥയിലെത്തിച്ചേര്‍ന്നിരിക്കുന്ന ഇവരെ ചാട്ടവാറടിക്കേണ്ടത് വിശ്വാസികളാണ്. വിശ്വാസത്തെയും വിശ്വാസികളെയും ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കുന്നവരെ വിശ്വാസികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതിന്റെ അടിയൊഴുക്കുകള്‍ അരമനകളിലെ തമ്പുരാക്കന്മാരുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് നാളേറെയായി. ഇടത്പക്ഷത്തിന്റെ ശക്തമായ വേരോട്ടം സമൂഹത്തിന്റെ നാനാഭാഗത്തും ഉണ്ടായി തുടങ്ങിയപ്പോള്‍ സര്‍വ്വസന്നാഹങ്ങളുമായി തെരുവിലേക്കിറങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതരായിര്‍ക്കുന്നു.

വിജയന്മാഷുടെ മരണത്തെക്കുറിച്ചുള്ള അഴീക്കോടിന്റെ സത്യസന്ധമായ നിഷ്കളങ്കമായ പ്രതികരണത്തിനു നേരെ കുരച്ചു ചാടിയ മാധ്യമ-രാഷ്ട്രീയ വിശാരദനമാര്‍ ഇന്ന് മാലാഖവേഷം കെട്ടി നിറഞ്ഞാടുന്നത് കാണുമ്പോള്‍ പെറ്റതള്ളപോലും നെഞ്ചിലിടിച്ച് കരയുന്നുണ്ടാവും. ഈ നികൃഷ്ടജന്മങ്ങളെ ചുമന്നു പെറ്റതിന്റെ ദുര്‍വിധിയോര്‍ത്ത്. മത്തായി ചാക്കോയെന്ന ഉത്തമകമ്യൂണിസ്റ്റിന്റെ കറപുരളാത്ത ജീവിതത്തിനു നേരെ കാറിത്തുപ്പുന്നതാരായാലും അതിനെ ശക്തമായി ചെറുക്കേണ്ട ബാധ്യത അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിനും അതിന്റെ അമരത്തു നില്‍ക്കുന്നവര്‍ക്കുമുണ്ട്. നികൃഷ്ടമായ ആരോപണങ്ങള്‍ നിരത്തി വിശ്വാസത്തിന്റെയും വിശ്വാസികളുടെയും ഇടയില്‍ ഇറങ്ങി രാഷ്ടീയം കളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് ഇനി തലയില്‍ മുണ്ടിട്ട് പോകുകയേ നിവൃത്തിയുള്ളൂ.

ശാന്തിയുടെയും സാന്ത്വനത്തിന്റെയും വഴികാട്ടികളാവേണ്ട ആത്മീയനേതൃത്വത്തില്‍ നിന്നും വഞ്ചനയുടെയും നെറികേടിന്റെയും തെമ്മാടിത്തത്തിന്റെയും ചെയ്തികളുണ്ടാവുമ്പോള്‍ പ്രതികരിക്കാതെ നോക്കിയിരിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഷണ്ഡന്മാരുടെ ഇടത്താവളമാണെന്ന് കരുതിപ്പോയൊ അരമനയിലെ കുഞ്ഞാടുകള്‍? വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും അങ്ങേയറ്റം ബഹുമാനത്തോടെ നോക്കിക്കാണുന്ന ഒരു പ്രസ്ഥാനത്തിനു നേരെ കുരച്ചു ചാടുന്നവര്‍ ഇന്നലെകളിലെ പാഠങ്ങള്‍ അറിയാത്തവരാണ്. തെറ്റ് കാണുമ്പോള്‍ ചൂണ്ടിക്കാണിക്കുക മനുഷ്യ സഹജം. അത് തിരുത്താനുള്ള ആര്‍ജ്ജവം ന്യൂനപക്ഷ-ഭൂരിപക്ഷ പീഡന വാദങ്ങള്‍ നിരത്തുന്ന മാന്യന്മാര്‍ക്കുണ്ടൊ എന്നേ ഇനി അറിയേണ്ടൂ. ഈ കൂട്ടുകെട്ടിന്റെ അടുത്ത നീക്കം വളരെ ലളിതമായിരി‍ക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയെന്ന വ്യാജേന കാവിസേനയ്കൊപ്പം നിര്‍ത്തിയുള്ള പുതിയ രാഷ്ട്രീയ വിഷം വമിപ്പിക്കുക. കരുനീക്കങ്ങള്‍ക്ക് സര്‍വ്വപിന്തുണയുമായി രാഷ്ട്രീയ സദാചാരം തൊട്ടു തീണ്ടാത്ത കുറെ മാധ്യമപ്പടകളും രാഷ്ടീയ ശകുനികളും ഉണ്ടാവുമെന്നുറപ്പ്.

ഒരു റേഡിയൊ അവതാരകന്‍ പറയുന്നത് കേട്ടു. രാഷ്ടീയക്കാരും മതങ്ങളും തമ്മില്‍ പോരടിക്കുന്നത് കൊണ്ട് ആര്‍ക്കെന്ത് ഗുണമെന്ന്. ഒരു ചരിത്രവിദ്യാര്‍ത്ഥിപോലും ചോദിക്കാനറക്കുന്ന ചോദ്യം. കേരളത്തിന്റെ ഭാരതത്തിന്റെയും സാമൂഹ്യ സാംസ്കാരിക രംഗത്ത് വികസനവും പുരോഗമനവുമായ കാഴ്ചപ്പാടുകള്‍ വന്നു നിറഞ്ഞത് ഇത്തരത്തിലുള്ള സജീവമായ ചര്‍ച്ചകളും ബൌദ്ധിക സംഘട്ടനങ്ങളും ആയിരുന്നു എന്നത് കാണാതിരിക്കാനാകുമോ?

2007, ഒക്‌ടോബർ 7, ഞായറാഴ്‌ച

വാക്കുകളുടെ പെരുമഴക്കാലം...

അതെ, യുക്തിഭദ്രമായ, സ്ഫോടനാത്മകമായ വാക്കുകളുടെ പെരുമഴക്കാലം ഇവിടെ അവസാനിക്കുന്നു.
ഭാവനാ സമ്പന്നമായ, തീക്ഷണമായ അക്ഷരങ്ങള്‍ കൊണ്ട് മലയാള മസ്തിഷ്കങ്ങളോട് സദാ ജാഗരൂകരായിരിക്കണമെന്ന് പെരുമ്പറകൊട്ടിയ മാനുഷികാശയങ്ങളുടെ സൂക്ഷിപ്പുകാരന്‍ അരങ്ങൊഴിഞ്ഞിരിക്കുന്നു. തനിക്ക് ശേഷം പ്രളയമല്ലെന്നും, വരും തലമുറയുടെ ഇടര്‍ച്ചയില്ലാത്ത പോരാട്ടങ്ങളാണെന്നും സ്വപ്നം കണ്ട വിജയന്‍ മാഷ്. ലാളിത്യമെന്നാല്‍ ജീവിതചര്യയിലൂടെ തെളിയിക്കേണ്ട നൈര്‍മല്യമാണെന്ന് ഓരോ നിമിഷവും മലയാളത്തെ ഓര്‍മ്മപ്പെടുത്തിയ മഹാശയന്‍. അതിജീവനത്തിന്റെ പുതിയ മന്ത്രധ്വനികള്‍ കേട്ട് അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിലിരുന്ന് അധിനിവേശത്തിന്റെ പുതിയ തന്ത്രങ്ങള്‍ പണിയുന്ന നരിച്ചീറുകള്‍പോലും ഇളകിമറിഞ്ഞത് ചരിത്രം. സന്ധിചെയ്യലും ഒറ്റിക്കൊടുക്കലും മാര്‍ക്സിയന്‍ തത്വശാസ്ത്രത്തിന്റെ ഇഴപിരിയാത്ത ചരടിലെ പോറലുകളാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ ചങ്കുറപ്പു കാട്ടിയ മലയാളത്തിന്റെ മനുഷ്യസ്നേഹിയായ സ്വന്തം വിജയന്‍മാഷ്. തന്റെ ജന്മം ഒന്നും തച്ചുടക്കാനല്ലെന്നും വേദനിക്കുന്ന മനുഷ്യന്റെ മരവിപ്പു കാണാത്ത ഇസങ്ങളോടുള്ള തീരാത്ത പകയാണെന്നും വേദനിച്ച പാവം മനുഷ്യന്‍. വഴിതെറ്റി പിരിഞ്ഞപ്പോഴും മാര്‍ക്സിസം മാത്രമാണ് നന്മയുടെ തുരുത്തെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ അമാനുഷികനല്ലാത്ത സാത്വികന്‍. എരിയുന്ന വയറിനെ നോക്കി പുച്ഛിക്കുന്നവനെ ചട്ടുകം കൊണ്ടടിക്കണമെന്നു തന്നെ ഉറക്കെ വിളിച്ചു പറയുന്ന ഉശിരുള്ള വിപ്ലവകാരി.ജീവിതവും മരണവും സമരമാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ മലയാളമനസ്സാക്ഷിയെ എന്നും വിടാതെ പിന്തുടരാതിരിക്കില്ല.

വാക്കുകള്‍ക്കിവിടെ ഇടര്‍ച്ച വന്നു കൂട. സ്വപ്നങ്ങള്‍ നേര്‍ത്തു കൂട. അഗ്നിപടര്‍ത്തിയ ചിന്തകളും ചിന്താ ശകലങ്ങളും വികലമായ ചിന്താധാരയെ സൃഷ്ടിക്കുന്നവരുടെ കൈകളിലെത്തിക്കൂടാ. സ്വാര്‍ത്ഥമായ ഒന്നിന്റെയും കൂടെചേര്‍ത്തു വായിച്ചുകൂട ഈ നല്ല മനുഷ്യന്റെ പേരുപോലും. മണ്ണിനെയും വിണ്ണിനെയും, ജലത്തെയും, പൈതൃകത്തേയും നമ്മുടേതായ എല്ലാത്തിനെയും സംരക്ഷിക്കേണ്ട ഭാരിച്ച ചുമതല നിറവേറ്റാനുള്ള ഉത്തരവാദിത്വം നമുക്കാണ്. ഈ തലമുറയ്ക്കാണ്. അതിന് കഴിയാതെ വന്നാല്‍ അത് വേദനയ്ക്കിടയിലും ചിന്തകളെ സമൂഹത്തിന്റെ രാസത്വരകമാക്കിയ മാഷിനോട് ചെയ്യുന്ന നീതികേടാവും.

നിറയാത്ത കണ്ണുകളോടെ, വിതുമ്പാത്ത ഹൃദയത്തോടെ മാഷുടെ സ്വപ്നങ്ങള്‍ക്ക് നമുക്ക് നിറം പകരാം...