2007, ഏപ്രിൽ 7, ശനിയാഴ്‌ച

യാത്രാമൊഴി


അതൊരു വ്യാഴാഴ്ച ആയിരുന്നു.
ചുട്ടു പൊള്ളുന്ന വേനല്‍...കുന്നു നിറയെ ഉണങ്ങിക്കരിഞ്ഞ അക്കേഷ്യാ ഇലകളും, ചില്ലകള്‍ മാത്രമായ മരങ്ങളും. ഇവിടത്തെ അന്തേവാസിയായി, ഇനി ഇതു പോലെ കാഴ്ച്ചകള്‍ കാണാനാവില്ല. മരങ്ങള്‍ക്ക് താഴെ കൂട്ടം കൂടിയിരിക്കുന്ന കുട്ടികള്‍, ഈ കാമ്പസിന്റെ നല്ല സ്വപ്നങ്ങള്‍ ഇനിയും കാണാന്‍ ഭാഗ്യം ചെയ്തവര്‍. എന്നും കയറിയിറങ്ങിപ്പോവുന്ന ഊടുവഴികള്‍ നോക്കി , അടുക്കും ചിട്ടയുമിലാത്ത ചിന്തകള്‍ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു.

ക്ലാസ്സ്‌മുറി നിറയെ പുതു വസ്ത്രത്തിന്റെയും, മുല്ലപ്പൂവിന്റെയും മണം.

കലപിലാ ശബ്ദങ്ങള്‍ കൊണ്ട് എല്ലാവരുടെയും ശകാരം ആവശ്യത്തിലേറെ വാങ്ങാറുള്ള അവസാന വര്‍ഷ സസ്യശാസ്ത്ര മുറി, ഇന്നെന്തൊ ശാന്തമായിരുന്നു. എല്ലാവരും സംസാരിക്കുന്നു. പക്ഷെ എല്ലാ മുഖങ്ങളിലും പതിവില്ലാത്ത മൂകത, വേര്‍പിരിയുന്നതിന്റെ പറഞ്ഞറിയിക്കാനാവാത്ത വേദനയായിരുന്നൊ?

മൂന്നു വര്‍ഷം, മൂന്നു ദിവസം പോലെ കത്തി തീര്‍ന്നത് മാത്രം ഓര്‍ക്കുന്നു. ഇന്നു പടിയിറക്കത്തിന്റെ ദിനമാണ്. സൌഹൃദത്തിനും, പ്രണയത്തിനും ഇടയ്ക്കെവിടെയൊ വച്ച് മനസ്സ് വല്ലാതെ പതറിയിരുന്നു.

മൂകമായ പ്രണയമായിരുന്നു. ആരുമാരോടും എനിക്കു നിന്നെ ഇഷ്ടമാണെന്നു പറഞ്ഞില്ല. പക്ഷെ പറയാതെ തന്നെ വ്യക്തമായിരുന്നു എനിക്കു നിന്നെയും നിനക്കെന്നെയും മാത്രമാണിഷ്ടമെന്ന്.

ഇന്നലെകളുടെ വേദനിക്കുന്ന കഥകള്‍ പറഞ്ഞും , ഇടയ്ക്ക് ഭൂതകാലത്തെ നോക്കി കൊഞ്ഞനം കുത്തിയും എപ്പോഴൊ ഒരുപാട് അടുത്തു. കാ‍ലം കടമെടുത്ത സൌഹൃദം ഒരിക്കലും പ്രണയത്തിലേയ്ക്കു വലിച്ചിഴക്കില്ലെന്നു ശപഥവും ചെയ്തു. പക്ഷെ എപ്പോഴൊ ആ ലക്ഷ്മണ രേഖ നേര്‍ത്തു നേര്‍ത്ത് ഇല്ലാതാവുന്നത് കണ്ടപ്പോള്‍,
“അരുത്, എനിക്ക് വിവാഹത്തെക്കുറിച്ചൊന്നും അത്ര പെട്ടന്ന് ചിന്തിക്കാന്‍ കഴിയില്ല. അതു പോലെ തനിക്കും. വീട്ടുകാരുടെ നിര്‍ബന്ധത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനും പ്രയാസമായിരിക്കും”. തീര്‍ത്തും യാഥാര്‍ത്ഥ്യബോധാത്തോടെയുള്ള പ്രതികരണം.

പക്വത ആവശ്യത്തിലേറെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മനസ്സിലാക്കാന്‍ എളുപ്പവും.

രണ്ടാം വര്‍ഷക്കാര്‍ നല്ല ഉത്സാഹത്തോടെ യാത്രയയപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നു. പഴുത്ത ഇല കൊഴിയുമ്പോള്‍ പച്ച ഇലകള്‍ എന്നും ചിരിക്കാറെ ഉള്ളൂ...അതാണല്ലൊ പ്രകൃതി സത്യവും.

മുന്നില്‍ ജനിറ്റിക്ക്‍സും പാലിയൊ ബോട്ടണിയും പൊടിപൊടിക്കുമ്പോള്‍ അറിയാതെ കൂട്ടിമുട്ടുന്ന കണ്ണുകള്‍...മനസ്സില്‍ വികാരത്തിന്റെ വേലിയേറ്റം. നടക്കുമ്പോഴും ഇരിക്കുമ്പോഴും വെറുതെ ഒന്നു തിരിഞ്ഞു നോക്കുമ്പോഴും ആ കണ്ണുകള്‍ എന്നെ പിന്തുടരുകയായിരുന്നു. ക്ലാസും സ്പീഷീസും പ്രണയത്തിന് മുത്തുമാല കോര്‍ക്കുന്ന കുറെ അക്ഷരങ്ങള്‍ മാത്രമായിമാറുകയായിരുന്നു.

സസ്യശാസ്ത്രത്തിന്റെ ആത്മഹത്യാമുനമ്പുകളില്‍ വിടര്‍ന്നത് വെറും പുറമ്പോക്ക് പ്രണയമായിരുന്നില്ല. തീഷ്ണമായ, പക്ഷെ ആരോരും അറിയാതെ മനസ്സില്‍ അടുക്കിപിടിച്ച നിഷ്കളങ്കമായ പ്രണയം തന്നെയായിരുന്നു. സസ്യശാസ്ത്ര ലാബിലെ, ഡിസെക്ഷനും, റിസെര്‍ച്ചും പ്രണയത്തിന്റെ ഹെര്‍ബേറിയങ്ങളായി
ഇന്നും മനസ്സില്‍.

ചിന്തകള്‍ കാടു കേറിയപ്പോഴേക്കും,ആരോ വന്നു പറഞ്ഞു. അദ്ധ്യാപകര്‍ എല്ലാവരും എത്തി. ഇനി പരിപാടി തുടങ്ങാം..

ആശംസ പ്രസംഗങ്ങള്‍, എല്ലാ ശബ്ദങ്ങളിലും ഇടര്‍ച്ച.
സജീവമായിരുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഒരിക്കലും ഇനി തങ്ങളുടെ മുന്നില്‍ ഇരുന്ന് പഠിക്കില്ലെന്ന സത്യത്തോട് പൊരുത്തപ്പെടാന്‍ ഒരാള്‍ക്കും കഴിഞ്ഞില്ലായിരുന്നു. നിറഞ്ഞ കണ്ണുകളോടെ ടീച്ചര്‍ പറഞ്ഞു..”കാലങ്ങള്‍ക്കു ശേഷം കിട്ടിയ നല്ലൊരു ബേച്ച്. മറക്കരുത് പരസ്പരം. ഈ കൂട്ട് എപ്പൊഴും ഉണ്ടാകണം. ഞങ്ങളെ കാണാന്‍ വരണം ഇടക്കൊക്കെ. വരുമ്പോള്‍ എല്ലാ കുസൃതിത്തരവും കൂടെയുണ്ടാവണം...പൊട്ടിക്കരയുന്ന ടീച്ചറെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. എല്ലാ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.

അദ്ധ്യാപകര്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കുവച്ചും, ഇടയ്കൊന്നു കണ്ണു തുടച്ചും സ്നേഹം കൊണ്ട് ഞങ്ങളെ വീര്‍പ്പു മുട്ടിക്കുകയായിരുന്നു.

അടുത്തത് ഞങ്ങളുടെ ഊഴമായിരുന്നു. ആര്‍ക്കും വാക്കുകള്‍ മുഴുവിക്കാന്‍ കഴിഞ്ഞില്ല. പരസ്പരം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എല്ലാവരും. അവസാനത്തെത് എന്റെ ഊഴമായിരുന്നു.

പതറുന്ന കാല്‍‌വെപ്പുകളോ‍ടെ...ഒരിക്കല്‍ പോലും സ്റ്റേജില്‍ വിറയ്ക്കാത്ത എനിക്കു...വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു...ഒരിക്കലും ഇനി ഇതുപോലെ കൂടിയിരി‍ക്കില്ലെന്നു മനസ്സിനെ പഠിപ്പിക്കാനാവാതെ, വാക്കുകള്‍ക്കു വേണ്ടിയുള്ള തിരച്ചിലില്‍ മുന്നിലിരുന്നു പൊട്ടിക്കരയുന്ന എന്റെ കൂട്ടുകാരിയുടെ മുഖം മാത്രമെ ഞാന്‍ കാണുന്നുണ്ടായിരുന്നുള്ളൂ..

ഒഴുകി പോയ മുഴുത്ത ഒരു തുള്ളി കണ്ണീര്‍, അപ്പോഴാണ് ഞാന്‍ അറിഞ്ഞത്, ഞാന്‍ അവിടെ തനിച്ചായിരുന്നു. ഒപ്പം ഉപേക്ഷിച്ചു പോയ പലഹാരപ്പൊതികളും, കരിഞ്ഞ് ചിതറിവീണ കുറെ മുല്ലപ്പൂക്കളും, പിന്നെ ആര്‍ക്കോ വേണ്ടി ആരോ കളഞ്ഞിട്ടു പോയ ഒരു ചുവന്ന റോസാപ്പൂവും മാത്രം.

കാമ്പസ് പലര്‍ക്കും പല നിറങ്ങളുള്ള സ്വപ്ങ്ങളാണ് സമ്മാനിക്കുക. ഒപ്പം ഒരു നോവ് എന്നത്തേയ്ക്കുമായുള്ള നല്ല സമ്പാദ്യവും. മറവി എപ്പൊഴൊ കവര്‍ന്നെടുത്ത നല്ല ഓര്‍മ്മകളെ തിരിച്ചു വിളിക്കാന്‍ നിര്‍ബന്ധിച്ച സാരംഗിയുടെ നിശാഗീതികളോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട്.

9 അഭിപ്രായങ്ങൾ:

swaram പറഞ്ഞു...

കാമ്പസ് പലര്‍ക്കും പല നിറങ്ങളുള്ള സ്വപ്ങ്ങളാണ് സമ്മാനിക്കുക.ഒപ്പം ഒരു നോവ് എന്നുമൊരു സമ്പാദ്യവും. മറവി എപ്പൊഴൊ കവര്‍ന്നെടുത്ത നല്ല ഓര്‍മ്മകളെ തിരിച്ചു വിളിക്കാന്‍ നിര്‍ബന്ധിച്ച സാരംഗിയുടെ നിശാഗീതികളോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട്.

അജ്ഞാതന്‍ പറഞ്ഞു...

ചിതല്‍സേ..മനസ്സിനുള്ളില്‍ തറയ്ക്കുന്ന വരികള്‍..ഒരു പക്ഷേ എല്ലാവര്‍ക്കും ഇതേ അനുഭവങ്ങള്‍ ഉണ്ടാകും..അല്‍പസ്വല്‍പം വ്യത്യാസത്തില്‍...അല്ലെ?

'ശാലിനി എന്റെ കൂട്ടുകാരി' എന്ന ഒരു പഴയ സിനിമയില്‍ സുകുമാരന്‍ അഭിനയിയ്ക്കുന്ന ഒരു രംഗം ഉണ്ട്‌..'സുന്ദരി..നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍' എന്ന ഗാനം.. ആ രംഗം ഒര്‍മ്മ വരുന്നു, പിന്നെ എന്റെ ജീവിതത്തിലെ ഏതാണ്ട്‌ ഇതേ അനുഭവങ്ങളും..

ppanilkumar പറഞ്ഞു...

Allayo chithale, Aniyatha valakal enna sinimayil (sukumaran abhinayicha) oru ganam undu. Piriyunna (atho viriyunna) kaivashikal orumichu cherunna vazhiyambalathinte ullil, oru deergha niswasam idavelayakkuvan vidarunna mukulangal nammal, ithu jeevitham mannil ithu jeevitham. Ente achanum enikkum orupadu ishtam aanee pattu.

അജ്ഞാതന്‍ പറഞ്ഞു...

Oru nimisham njanariyathe ente pazhaya classmuriyilekku madangipoyathupole...
Valare nannayittudu oro varikalum...
Iniyuminiyum ezhuthuka

swaram പറഞ്ഞു...

എന്റെ ഇന്നലെകള്‍ പലരുടേതുമാവുന്നു...ആ പൊരുത്തം, ഒപ്പം ഇനിയും എഴുതണമെന്ന പ്രചോദനവും..നന്ദി, തിരിച്ചു നല്‍കാന്‍ ഇവിടെ എന്റെ മനസ്സില്‍ സ്നേഹമൂറുന്ന ഇത്തിരി വാക്കുകള്‍ മാത്രം ബാക്കി...

മയൂര പറഞ്ഞു...

എന്റെ മനസ്സിലേയ്ക്ക് എന്നെങ്കിലും നീ ഒളിഞ്ഞ് നോക്കിയിരുന്നോ??.....വഴിപിരിഞ്ഞ് ഇല്ലാത്ത അറ്റങ്ങളിലേയ്ക്ക് നീളുന്ന ഏതെങ്കിലും ഇടവഴിയില്‍ എന്റെ മനസ്സ് നീ കണ്ടിരുന്നോ....

Sreekumar P.S. പറഞ്ഞു...

enne kurichayirunno ithu muzhuvanum.... ente anubhavangal athu pole pakarthiyathu pole... oru ezhuthukarante vijayam athu thanneyanu!!!

manoharamaayirikkunnu...

....sreekumar

swaram പറഞ്ഞു...

മയൂര, നീ പറയാതെ പറഞ്ഞതെല്ലാം എന്റെ കഥകളായിരുന്നല്ലൊ...നമ്മള്‍ സൌഹൃദത്തിന്റെ പൊരുത്തങ്ങള്‍ കണ്ടെത്തിയതും അങ്ങിനെയായിരുന്നല്ലൊ

ശ്രീ, എല്ലാ അനുഭവങ്ങളും അവസാനം എത്തിച്ചേരുന്നത് പേരറിയാത്ത ഒരു നൊമ്പരത്തിലാണല്ലോ..നന്ദി!!

ഇട്ടിമാളു അഗ്നിമിത്ര പറഞ്ഞു...

ഇതെല്ലാര്‍‌ക്കും അറിയാമല്ലെ ..?