2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

മറക്കണം കുട്ടീ നിങ്ങള്‍ എല്ലാം മറക്കണം.

അബ്ദുള്ള കുട്ടിക്കിതെന്തു പറ്റി!ഇന്ന്‍ ഈ ചോദ്യം ചോദിച്ച് മൂക്കത്ത് വിരല്‍ വെക്കാത്തവര്‍ ആരുമുണ്ടാവില്ല. കാരണം, പാര്‍ട്ടി കുട്ടിയെ പുറത്താക്കിയതോ കുട്ടി പാര്‍ട്ടിയുടെ “ഗതികെട്ട പോക്കില്‍” മനം നൊന്ത് സാക്ഷാല്‍ ശ്രീ ബുദ്ധനെ തോല്‍പ്പിക്കുമ്പോലെ എല്ലാം ത്യജിച്ച് ബോധി വൃക്ഷം തേടി പോയതു കൊണ്ടോ ഒന്നും അല്ല.പിന്നെ എന്താണീ ചോദ്യത്തിന് കാരണം. ഏറ്റവും കുറഞ്ഞ പക്ഷം രാഷ്ട്രീയത്തിന്റെ അതിപ്രസരമില്ലാത്തവരോടോ, “പാര്‍ട്ടി ഗ്രാമങ്ങളിലെ” അന്തേവാസികളല്ലാത്ത കണ്ണൂര്‍കാരിലാരോടെങ്കിലുമൊക്കെ ചോദിച്ചു നോക്കിയാലും കാര്യം പിടികിട്ടും.

പി.ശശിയും, ഗോവിന്ദന്‍ മാഷുമൊക്കെ “അഴുകിയ ഇസ“ത്തിന്റെ പിന്‍മുറക്കാരാണ്. സമ്മതിക്കണം. സമ്മതിച്ചേ പറ്റൂ. കാരണം, പറയുന്നത് പാര്‍ട്ടിക്കു വേണ്ടി തന്റെ കൌമാരവും യൌവ്വനവും ഒക്കെ ഹോമിച്ച കുട്ടിയാണ്. കണ്ണൂര്‍കാര്‍ മൊത്തതില്‍ ഒരു മരവിപ്പിലാണിപ്പോള്‍ എന്നാണ് ചാനലുകളായ ചാനലുകള്‍ ഇരുന്നും കിടന്നും പറന്നും ടെലികാസ്റ്റ് ചെയ്തോണ്ടിരിക്കുന്നത്. പിണറായി വിജയന്‍ എന്ന വന്‍കിട കോര്‍പറേറ്റ് മുതലാളിയുടെ പിണിയാളുകളാണ് പാര്‍ട്ടി ഭരിക്കുന്നതും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിക്കുന്നതും. ഇതു കേട്ടപ്പോള്‍ സാക്ഷാല്‍ മനോരമ മാത്തുക്കുട്ടിച്ചായനു പോലും കുളിരുകോരി എന്നാണ് പിന്നാമ്പുറം വാര്‍ത്ത. അതിപ്പോ ലൈവ് ആയിക്കാണിക്കാന്‍ വകുപ്പില്ലാത്തതു കോണ്ട് മാത്രം മലയാളത്തിന്റെ സുപ്രഭാതവും വാര്‍ത്തയുടെ ചടുലതയും കണ്ണടച്ചു എന്ന് മാത്രം. കുട്ടി നല്ല അത്യുഗ്രന്‍ ഫോമിലാണ്. വേദികള്‍ കുട്ടിക്കായി കാത്തിരിക്കുകയാണ്.കുട്ടി മൈക്കിനായും! അബ്ദുള്ള കുട്ടിയുടെ ആത്മാത്ഥതയെ സംശയിക്കേണ്ട കാര്യമൊന്നുമില്ല. കാരണം ആളു തന്നെ തന്റേടത്തോടെ നാലാളു കൂടുന്നിടത്തൊക്കെ കാര്യങ്ങള്‍ വളരെ വ്യക്തമായി വിളിച്ചു പറയുന്നുണ്ട്.

ഇങ്ങ് കണ്ണൂരില്‍ ഊണും ഉറക്കവുമില്ലാതെ രാവും പകലും കുട്ടിക്ക് വേണ്ടി വോട്ടു തെണ്ടിയ “തെണ്ടികള്‍” പത്തു വര്‍ഷം പാര്‍ലമെന്റില്‍ ഇട്ട് ഈ സഖാവിനെ പഠിപ്പിച്ചത് സോണിയക്ക് ജയ് വിളിക്കാനാണെന്ന് പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യം തീരെയില്ല. കുറഞ്ഞ പക്ഷം എസ്.എഫ്,ഐ കാരെങ്കിലും ഈ മഹാനെ ഒന്നാദരിക്കേണ്ടതായിരുന്നില്ലേ? ഇനിയും കാര്യം പിടികിട്ടിയില്ലെങ്കില്‍ കൂടുതല്‍ വ്യക്തതയോടെ കുട്ടി വെളിപ്പെടുത്തുകയാണ്... പാര്‍ട്ടി തെരുവു തെണ്ടികിട്ടിയ വോട്ടൊന്നുമല്ല അബ്ദുവിനെ എം.പി ആക്കിയത്. തന്റെ സ്വഭാവ മഹിമ, ബന്ധങ്ങള്‍ ഇതൊക്കെ കൊണ്ടു മാത്രം കിട്ടിയ പദവി പാര്‍ട്ടി ദുരുപയോഗിക്കുക മാത്രമാണ് ചെയ്തത്.നന്ദിവേണം സഖാക്കളെ നന്ദി. മുല്ലപ്പള്ളി രാമചന്ദ്രന്‍ അങ്ങേര്‍ പോലും ഞെട്ടിത്തരിച്ചിട്ടുണ്ടാവും ഈ വീര കഥ കേട്ടിട്ട്.

ആണ്‍പെണ്‍ ഭേദമില്ലാതെ കേരളത്തിന്റെ യുവത്വം മുഴുവന്‍ തെരുവിലേക്കിറങ്ങിയപ്പോള്‍ കേരളം കണ്ട ഏറ്റവും വീറുറ്റ തിരഞ്ഞെടുപ്പ് പ്രചരണമായിരുന്നു സഖാവ് അബ്ദുള്ളക്കുട്ടിക്ക് വേണ്ടി ആദ്യമായി കണ്ണൂരില്‍ നടന്നത്.കുട്ടിക്ക് അതു മറക്കാം. സ്വാര്‍ത്ഥതയുടെ പ്രതിരൂപമായി അധപ്പതിച്ചു പോയവര്‍ക്ക് ചരിത്രത്തെ നോക്കി കൊഞ്ഞനം കുത്താന്‍ എളുപ്പമാണ്. വന്നവഴികള്‍ മറക്കാന്‍ അതിലേറെ സുഖവും. പക്ഷെ, കണ്ണൂരിന്റെ പിടയുന്ന രാഷ്ടീയ മനസ്സില്‍ ഇനിയീ കുട്ടിയുണ്ടാവില്ല.ഒരിക്കലും. ഇന്ന് അബ്ദുള്ളക്കുട്ടിക്ക് യെച്ചൂരിയും കാരാട്ടുമൊക്കെ ബുദ്ധിജീവി നാട്യങ്ങളുമായി ജീവിക്കുന്ന കപടരാഷ്ടീയക്കാരാ‍ണ്.അഹന്തയുടെ ഹാലിളക്കം ഒരു മനുഷ്യനെ എത്രത്തോളം മലിനമാക്കുമോ അതിലേറെ ചീഞ്ഞളിഞ്ഞിരിക്കുന്നു ഈ ചെറുപ്പക്കാരന്റെ രാഷ്ട്രീയ മനസ്സ്. ഒരുപക്ഷെ കേരളം കണ്ട ഏറ്റവും നികൃഷടനായ രാഷ്ട്രീയ ഭിക്ഷാംദേഹി ഈ മനുഷ്യനാണെന്നു പറഞ്ഞാല്‍ രണ്ടു പക്ഷമുണ്ടാവില്ല.

നാലാളു കൂടുന്നിടത്ത് കയ്യടി വാങ്ങാന്‍ എന്തും വിളിച്ചു പറയാന്‍ മടിയില്ലാത്ത “മഞ്ഞ” രാഷ്ട്രീയക്കാരനായി മാറിപ്പോയ ഈ മനുഷ്യനെ കുലംകുത്തികളുടെ ആലയത്തില്‍ കൊണ്ട് തളച്ചത് ചരിത്ര നിയോഗമാവാം.കമ്യൂണിസം എടുക്കാ ചരക്കാണെന്ന വീരവാദം, ഇന്ന് അബ്ദുള്ളക്കുട്ടിയുടെ പ്രാണവായുവും ആവേശവുമായ ശ്രീ മന്‍ മോഹന്‍ സിങ്ങു പോലും അംഗീകരിക്കാനിടയില്ല.കാരണം അദ്ദേഹത്തിന്റെ തലയില്‍ ഇപ്പോഴും കാലഘട്ടങ്ങളുടെ സ്പന്ദങ്ങള്‍ നിലച്ചിട്ടില്ല.ഒരുപാട് നിലപാട് വൈരുധ്യങ്ങള്‍ക്കിടയിലും രാഷ്ടീയമായ മാന്യതയും, വിവേകപൂര്‍വ്വമായ നിലപാടുകളും മന്‍ മോഹനെന്ന രാഷ്ട്രീയക്കരനല്ലാത്ത ഈ രാഷ്ട്രീയക്കാരനിലുണ്ട്. ചിന്തയും, പ്രവൃത്തിയും സമ്പത്തിനോടും അരാഷ്ട്രീയമായ പലതിനോടും സന്ധിചെയ്യപ്പെട്ടു പോയ അബ്ദുള്ളകുട്ടിയുടെ പ്രതികരണങ്ങള്‍ സമനില തെറ്റിയ കപട ആദര്‍ശക്കാരന്റെ കവല പ്രസംഗങ്ങള്‍ക്കപ്പുറം ഒന്നുമല്ലെന്ന് പ്രബുദ്ധമായ ഒരു സമൂഹത്തിന് തിരിച്ചറിയാന്‍ ഒരു പാട് നേരമൊന്നുമെടുക്കില്ല.

പാര്‍ട്ടി നിലപാടുകളെ പരസ്യമായി വിമര്‍ശിച്ചിട്ടും തെറ്റു ചെയ്യുന്ന കുട്ടിയോട് കാണിക്കേണ്ട സമചിത്തത പലഘട്ടങ്ങളിലും പാര്‍ട്ടി കാണിച്ചിട്ടും, നിലവാരമില്ലാത്ത പ്രസ്താവനകളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും ഒരു പ്രസ്ഥാനത്തെ മുഴുവന്‍ വെല്ലുവിളിച്ചപ്പോഴും മാന്യമായ നിലപാടുകളുമായി പാര്‍ട്ടി മുന്നോട്ടു പോവുകയായിരുന്നു. അതൊക്കെ തന്റെ ജനകീയ അടിത്തറയില്‍ പാര്‍ട്ടിക്കുള്ള ഭയം കൊണ്ടാണെന്നു തെറ്റിദ്ധരിച്ചു പോയ ഈ “രാഷ്ട്രീയ ശിശു” ഇന്ന് എത്തേണ്ടിടത്ത് തന്നെ എത്തിയിരിക്കുന്നു.

സമരങ്ങളോടും വികസനത്തോടുമുള്ള കുട്ടിയുടെ കാഴ്ചപ്പാട് സജീവ പരിഗണനയോടെ പാര്‍ട്ടി എടുക്കുമായിരുന്നു. പക്ഷെ ജനകീയ സമരങ്ങളെ മുഴുവന്‍ പരിഹസിച്ചും തൊഴിലാളിയുടെ അവകാശങ്ങള്‍ പോലും നിഷേധിക്കുന്നവരുടെ നാവാകുകയും ചെയ്യുന്ന ഒരാളുടെ ആദര്‍ശ പ്രസംഗങ്ങള്‍ക്ക് വേശ്യകളുടെ ചാരി‍ത്ര പ്രസംഗത്തിന്റെ വിലപോലും കല്‍പ്പിക്കാനാവുമൊ? വികസനമായാലും ചരിത്രമായാലും പ്രതീകവല്‍ക്കരണമായാലും നരവേട്ടയുടെ നേര്‍ക്കാഴ്ചയായ മോഡി മോഡലിലേക്ക് കേരളം പോലൊരു സംസ്ഥാനത്തെ എത്തിക്കണമെന്ന ആശയം നമ്മുടെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലമറിയുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിക്കു പോലും ഉള്‍ക്കൊള്ളാനാവാത്തല്ലേ? മാധ്യമപ്പടയെ കണ്ടാല്‍ പാര്‍ട്ടി നിലപാടുകള്‍ക്കു പുല്ലു വില കല്‍പ്പിച്ച് പാര്‍ട്ടിയെയും നേതാക്കളെയും ചെളിവാരിയെറിയുന്നവരെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി, തലയില്‍ മുണ്ടുമിട്ട് മദ്യസല്‍ക്കാരത്തിന് പോകുന്നവരുടെ അന്തികമ്മറ്റിയാണെന്ന് കരുതിപ്പോയോ കുട്ടി?

തിരഞ്ഞെടുപ്പുകാലത്ത് തന്റെ നേര്‍ക്ക് പാര്‍ട്ടി ആക്രമങ്ങളഴിച്ചു വിടുകയാണെന്ന് ചെണ്ട കൊട്ടിപ്പാടിയ ഈ കുട്ടിക്ക് കണ്ണൂരിലെ പാര്‍ട്ടിയുടെ ശക്തി അറിയാത്തതു കോണ്ടാണോ? പാര്‍ട്ടിക്കു പുറത്ത് പോയവര്‍ ആരായാലും അവരെക്കുറിച്ച് ഉതകണ്ഡപ്പെടേണ്ട ബാധ്യത ഈ പ്രസ്ഥാനത്തിനില്ല. പിന്നെ അബ്ദുള്ളക്കുട്ടിയെന്ന ഒറ്റുകാരനെ ശാരീരികമായി നേരിടാനുള്ള ബുദ്ധിശൂന്യതയൊന്നും പാര്‍ട്ടിക്കുണ്ടാവാനും വഴിയില്ല.അബ്ദുള്ള കുട്ടി ജീവിക്കണമെന്നത് പാര്‍ട്ടിയുടെ കൂടെ ആവശ്യമാണ്. കൊണ്ടും കൊടുത്തും വളര്‍ന്ന ഒരു പ്രസ്ഥാനത്തിന്റെ ആത്മാംശം ഊറ്റി വളര്‍ന്ന് പന്തലിച്ചപ്പോള്‍ എല്ലാം തികഞ്ഞവനെന്ന അഹന്തയും പേറി അത്ര പെട്ടന്ന് തീരരുത് ഈ “കുട്ടി യുഗം“.ഈ വര്‍ഗവഞ്ചകനെ പൊതു ജനമദ്ധ്യത്തില്‍ രാഷ്ട്രീയമായി നേരിടുക തന്നെ ചെയ്യേണ്ടതുണ്ട്.പാര്‍ട്ടിക്കു നേരെ ചെളിവാരിയെറിഞ്ഞ് ആളാകാമെന്ന വ്യാമോഹം പണത്തോടും പ്രതാപത്തോടും മാത്രം കൂറുപുലര്‍ത്തിയ ഒരു ഒറ്റുകാരന്റെ ദിവാസ്വപ്നം മാത്രമായിരുന്നുവെന്ന് തെളിയിച്ചു കൊടുക്കേണ്ട ബാധ്യത ഇനി ഈ പ്രസ്ഥാനത്തിന്റേതാണ്. വടകര മണ്ഡലത്തില്‍ നിലം തൊടാതെ പറന്ന കെ.പി ഉണ്ണികൃഷ്ണനെന്ന കാലുമാറിയുടെ അനുഭവം കൂറുമാറി കൂട്ടുകൂടുന്ന ഈ കുട്ടിയെയും കാത്തിരിക്കുന്നു. കാലം സാക്ഷി, ചരിത്രം സാക്ഷി രക്തസാക്ഷി കുടീരം സാക്ഷി എന്നു തൊണ്ടകീറി അലറി വിളിക്കുന്ന തൊഴിലാളി സഖാക്കളുടെ എരിയുന്ന മനസ്സിലെ രാഷ്ട്രീയാഗ്നിയെ തടയാന്‍ അബ്ദുള്ളക്കുട്ടി ചേക്കേറിയ സുധാകര-രാഘവാതികളുടെ രാഷ്ടീയ -മാഫിയ- ക്വട്ടേഷന്‍ സംഘത്തിന്റെ പാളയത്തിന് കഴിയില്ല.

പാര്‍ട്ടി ലെവിയും പാര്‍ട്ടി അംഗത്വവും പുച്ഛത്തോടെ പറയുന്ന കുട്ടി അറിഞ്ഞില്ലായിരിക്കാം, ഈ പണം എത്തുന്നത് അടിയന്തിരാവസ്ഥകാലത്തും പിന്നീടും ഗുണ്ടാപ്പടയുടെയും പോലിസിന്റെയും മത വര്‍ഗ്ഗീയ കോമരങ്ങളുടെയും നരഹത്യകളുടെ ശേഷപത്രങ്ങളായി അവശേഷിക്കുന്ന ഒരായിരം സഖാക്കളുടെ കഞ്ഞിപ്പാത്രങ്ങളിലേക്കാണെന്ന്.ബയണറ്റിനും ലാടം പിടിപ്പിച്ച ബൂട്ടിനും ഇടയില്‍ ചെങ്കൊടി നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഒരിറ്റ് കണ്ണീര്‍ പൊടിയാതെ പാര്‍ട്ടിക്കുവേണ്ടി യൌവനവും ബാല്യവും ഹോമിച്ചവരുടെ കണക്കുകള്‍ “പുതിയ കുട്ടി“ക്ക് അറിയില്ലായിരിക്കാം.മറക്കണം കുട്ടീ നിങ്ങള്‍ എല്ലാം മറക്കണം. ഒന്നുമല്ലാതിരുന്ന കുട്ടിയെ അത്ഭുതക്കുട്ടിയാക്കി വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തെയും നിങ്ങള്‍ക്കു വേണ്ടി രാവും പകലും ഓടി നടന്നു തളര്‍ന്ന എല്ലാവരെയും നിങ്ങള്‍ മറക്കണം.ആര്‍ക്കും പരാതിയില്ല. പാര്‍ട്ടി പറയുന്നവരെ ജയിപ്പിക്കാനുള്ള ബാധ്യത പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ ചുമതലയാണെന്ന് വിശ്വസിക്കുന്നവരാണ് സഖാക്കള്‍. ജീവിത സായാഹ്നത്തില്‍ എന്നെങ്കിലും ഈ പ്രസ്ഥാനത്തെക്കുറിച്ച് തുറന്ന മനസ്സോടെ നിങ്ങള്‍ ഓര്‍ത്തുപോയാല്‍, ചെയ്തു പോയ വിശ്വാസ വഞ്ചനയുടെ പാപഭാരത്താല്‍ ഒരു ആത്മഹത്യാകോളത്തിലെ ചിരിക്കുന്ന മുഖമായി നിങ്ങളെ കാണാനുള്ള ഗതികേടു കൂടി ഞങ്ങള്‍ക്കുണ്ടാവും.
nayanji.com

3 അഭിപ്രായങ്ങൾ:

swaram പറഞ്ഞു...

മറക്കണം കുട്ടീ നിങ്ങള്‍ എല്ലാം മറക്കണം. ഒന്നുമല്ലാതിരുന്ന കുട്ടിയെ അത്ഭുതക്കുട്ടിയായി വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തെയും നിങ്ങള്‍ക്കു വേണ്ടി രാവും പകലും ഓടി നടന്നു തളര്‍ന്ന എല്ലാവരെയും നിങ്ങള്‍ മറക്കണം.ആര്‍ക്കും പരാതിയില്ല. പാര്‍ട്ടി പറയുന്നവരെ ജയിപ്പിക്കാനുള്ള ബാധ്യത പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ ചുമതലയാണെന്ന് വിശ്വസിക്കുന്നവരാണ് സഖാക്കള്‍. ജീവിത സായാഹ്നത്തില്‍ എന്നെങ്കിലും ഈ പ്രസ്ഥാനത്തെക്കുറിച്ച് നിങ്ങള്‍ ഓര്‍ത്തുപോയാല്‍, ചെയ്തു പോയ വിശ്വാസ വഞ്ചനയുടെ പാപഭാരത്താല്‍ ഒരു ആത്മഹത്യാകോളത്തിലെ ചിരിക്കുന്ന മുഖമായി നിങ്ങളെ കാണാനുള്ള ഗതികേടു കൂടി ഞങ്ങള്‍ക്കുണ്ടാവും.

Suraj പറഞ്ഞു...

"...പാര്‍ട്ടി തെരുവു തെണ്ടികിട്ടിയ വോട്ടൊന്നുമല്ല അബ്ദുവിനെ എം.പി ആക്കിയത്. തന്റെ സ്വഭാവ മഹിമ, ബന്ധങ്ങള്‍ ഇതൊക്കെ കൊണ്ടു മാത്രം കിട്ടിയ പദവി പാര്‍ട്ടി ദുരുപയോഗിക്കുക മാത്രമാണ് ചെയ്തത്..." “കുട്ടി” ഒറ്റയ്ക്കൊന്ന് വോട്ടുതെണ്ടിനോക്കട്ടെ ഇനി...ചൂലും ചാണകവെള്ളവും കണ്ണൂരെ വീടുകളില്‍ ധാരാളം സ്റ്റോക്കുണ്ടെന്ന് അറിയും :)

swaram പറഞ്ഞു...

“കുട്ടി” ഒറ്റയ്ക്കൊന്ന് വോട്ടുതെണ്ടിനോക്കട്ടെ ഇനി...ചൂലും ചാണകവെള്ളവും കണ്ണൂരെ വീടുകളില്‍ ധാരാളം സ്റ്റോക്കുണ്ടെന്ന് അറിയും :)
സൂരജ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും.